സമരക്കാര്‍ക്കിടയില്‍ നിലവിളിയുമായി ഒന്നാം ക്ലാസുകാരി ചങ്ങനാശ്ശേരി: കെ-റെയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി നടത്തിയ പ്രതിഷേധത്തിനിടയില്‍ അമ്മയെ വലിച്ചിഴച്ച് പൊലീസ് കൊണ്ടു പോവുന്നത് കണ്ടുള്ള ഒന്നാം ക്ലാസുകാരിയുടെ നിലവിളി ഹൃദയഭേദകമായി. തന്‍റെ രണ്ടു വീടുകളും നഷ്ടപ്പെടുമെന്നുവന്നതോടെയാണ് കൊരണ്ടിത്താനം ഇയ്യാലില്‍ ജിജി ഫിലിപ്പ് സമരരംഗത്തിറങ്ങിയത്. മകള്‍ സോമിയ മെറിന്‍ ഫിലിപ്പും ഭര്‍ത്താവ് ഫിലിപ്പും ജിജിക്കൊപ്പമുണ്ടായിരുന്നു. സമരം ശക്തമായതോടെ പൊലീസ് ജിജിയെ കസ്റ്റഡിയിലെടുത്തു. ജിജി ബലം പ്രയോഗിച്ചതോടെ ഇവരെ റോഡിലൂടെ വലിച്ചിഴച്ചും തൂക്കിയെടുത്തുമാണ് വണ്ടിയിലേക്ക് മാറ്റിയത്. ഇതിനിടയില്‍ ഇവരുടെ കാല്‍മുറിഞ്ഞ് രക്തം ഒഴുകുന്നുണ്ടായിരുന്നു. ആകെ സംഘര്‍ഷഭരിതമായ സാഹചര്യത്തില്‍ അമ്മയെ വലിച്ചിഴക്കുന്നതും രക്തം ഒഴുകുന്നതും കണ്ട് പൊലീസുകാര്‍ക്ക് പിന്നാലെ അമ്മയെ വിടണമെന്നാവശ്യപ്പെട്ട് സോമിയ കരഞ്ഞുകൊണ്ട് ഓടുകയായിരുന്നു. ഇതുകണ്ട് നാട്ടുകാരും ജിജിയെ വിടണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടുവെങ്കിലും പൊലീസ് തയാറായില്ല. തുടര്‍ന്ന് റീത്തുപള്ളി കുരിശടിയില്‍ ഇരുന്ന് കുഞ്ഞുസോമിയ ഉറക്കെ നിലവിളിച്ചു. കുട്ടി നിര്‍ത്താതെ നിലവിളിച്ചതോടെ ഡിവൈ.എസ്.പിയെത്തി കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോവാന്‍ പിതാവിനോട് ആവശ്യപ്പെട്ടു. തയാറാവാതെ വന്നതോടെ പിതാവിനെയും കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് പറഞ്ഞു. ഇതോടെയാണ് പിതാവ് കുട്ടിയുമായി ഇവിടെനിന്നും മാറിയത്. ബിലീവേഴ്‌സ് സ്‌കൂള്‍ ഒന്നാം ക്ലാസ് വിദ്യാർഥിയാണ് സോമിയ. സംഘര്‍ഷം നടക്കുന്നയിടത്ത് പ്രായപൂര്‍ത്തിയാവാത്ത കുട്ടികളുമായി എത്തുന്നത് കുറ്റകരമാണെന്ന് പറഞ്ഞ് പൊലീസ് മുഴുവന്‍ കുട്ടികളെയും ഇവിടെ നിന്നും മാറ്റണമെന്നാവശ്യപ്പെട്ടു. രാവിലെ മുതല്‍ സമരത്തില്‍ പങ്കെടുത്തവര്‍ക്ക് കുപ്പിയില്‍ വെള്ളം നല്‍കിയും മറ്റും അമ്മക്കൊപ്പമുണ്ടായിരുന്ന സോമിയയുടെ നിലവിളി സമരരംഗത്ത് വലിയ വേദനയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.