സമരക്കാർക്കുനേരെ പൊലീസ് തേര്‍വാഴ്ച

ചങ്ങനാശ്ശേരി: മാടപ്പള്ളിയില്‍ സില്‍വര്‍ ലൈന്‍ സമരക്കാരെ അടിച്ചമര്‍ത്തി പൊലീസ്. ശക്തമായ പ്രതിഷേധത്തെയും ശാപവാക്കുകളെയും പ്രതിരോധിച്ച് ഉദ്യോഗസ്ഥര്‍ക്ക് കാവല്‍ നിന്ന് പൊലീസ് കല്ലിടല്‍ നടത്തി. സമരക്കാരെയാകെ ഞെട്ടിച്ചുകളയുന്ന തരത്തിലാണ് വ്യാഴാഴ്ച ഉച്ചക്ക് 1.15 മുതല്‍ 1.45 വരെ പൊലീസ് തേര്‍വാഴ്ച നടത്തിയത്. മണ്ണെണ്ണയും പെട്രോളുമടക്കം കൈയിലേന്തിയാണ് സമരക്കാര്‍ പ്രതിഷേധത്തിനെത്തിയത്. ഡിവൈ.എസ്.പിയുടെയും സമരക്കാരുടെയും ശരീരത്തേക്ക് മണ്ണെണ്ണ തെറിച്ചതോടെ സമരാന്തരീക്ഷം മാറുകയായിരുന്നു. കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയംഗം വി.ജെ. ലാലിയുടെ വയറ്റിൽ ഡിവൈ.എസ്.പി ആര്‍. ശ്രീകുമാര്‍ ചവിട്ടിയതായി പരാതി ഉയര്‍ന്നു. വി.ജെ. ലാലിയെ പരിക്കുകളോടെ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതിഷേധ മതില്‍ ഉദ്ഘാടനം ചെയ്യാനെത്തിയ മുന്‍ എം.എല്‍.എ ജോസഫ് എം. പുതുശ്ശേരി, ബി.ജെ.പി നിയോജക മണ്ഡലം ഭാരവാഹികളായ ബി.ആര്‍. മഞ്ജീഷ്, വി.വി. വിനയന്‍, എസ്.യു.സി.ഐ നേതാവ് മിനി കെ. ഫിലിപ്, മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം മാത്തുക്കുട്ടി പ്ലാത്താനം, യൂത്ത് കോണ്‍ഗ്രസ് നേതാവ് ടോണി കുട്ടംപേരൂര്‍ അടക്കമുള്ള നേതാക്കന്മാരെയും സമരക്കാരെയും വലിച്ചിഴച്ചാണ് വാഹനത്തിലെത്തിച്ചത്. സ്ത്രീകളടക്കമുള്ളവര്‍ നിലവിളിച്ചും പ്രതിഷേധിച്ചും ശാപവാക്കുകള്‍ ചൊരിഞ്ഞും പൊലീസിനെ എതിര്‍ത്തു. മുഖ്യമന്ത്രി പിണറായി വിജയനെതിരെയും കെ-റെയിലിനെ അനുകൂലിച്ച് നിയമസഭയില്‍ സംസാരിച്ച ജോബ് മൈക്കിള്‍ എം.എല്‍.എക്കെതിരെയും മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു. പ്രതിഷേധങ്ങള്‍ക്കൊടുവില്‍ കൊരണ്ടിത്തറ സാജന്‍റെ (തോമസ് ജോസഫ്) പുരയിടത്തിലാണ് കല്ലിട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.