ഏറെ ആഗ്രഹിച്ചിറങ്ങി; കൊടുംചൂടിൽ ഉണങ്ങിക്കരിഞ്ഞ് ഏലംകൃഷി

കോത്തല 13ആം മൈൽ സൗപർണിക വീട്ടിൽ ജയകുമാർ നാട്ടിൽ നട്ട 3000 മൂട് ഏലം നശിച്ചു കോട്ടയം: ഏറെ ആഗ്രഹിച്ച് കൃഷിയിറക്കിയ ഏലം കടുത്ത വേനലിൽ കരിഞ്ഞുണങ്ങിയ നിലയിൽ. കോത്തല 13ആം മൈൽ സൗപർണിക വീട്ടിൽ ജയകുമാറിന്‍റെ രണ്ടേക്കറിലെ കൃഷിയാണ് നശിച്ചത്. കിഴക്കൻ മേഖലകളിൽനിന്ന് കൊണ്ടുവന്ന ഏലം നാട്ടിലും പരീക്ഷണ അടിസ്ഥാനത്തിൽ കൃഷിയിറക്കിയതിനുശേഷമാണ് വലിയ തോതിൽ തുടങ്ങിയത്. ഏലം കൃഷിയോടുള്ള താൽപര്യമാണ് ജയകുമാറിനെ ഇതിലേക്ക് നയിച്ചത്. അണക്കരയിൽ 50 ഏക്കറിൽ ഏലംകൃഷി ചെയ്തിരിക്കുന്ന ടോമി ചെങ്ങളത്തിന്‍റെ തോട്ടത്തിൽനിന്നാണ് ആവശ്യമായ തൈകൾ കൊണ്ടുവന്നത്. നെള്ളാനി ഇനത്തിൽപ്പെട്ട ഏലത്തൈകളാണ് നട്ടത്. നീളത്തിലും വലിപ്പത്തിലുമുള്ള കായകളും ഫസ്റ്റ് ഗ്രേഡ് ഗുണനിലവാരമുള്ളതും പ്രതിരോധ ശേഷിയുള്ളതുമാണ് ഇവ. 3000 മൂടാണ് നട്ടത്. അടിമാലിയിൽനിന്ന് തൊഴിലാളികളെ എത്തിച്ചാണ് തോട്ടം ഒരുക്കി കൃഷി ഇറക്കിയതും. ജൈവകൃഷി രീതിയാണ് അവലംബിച്ചത്. തണലും ഈർപ്പമുള്ളതും തണുത്ത കാലാവസ്ഥയിലുമാണ് ഏലം വളരുന്നത്. രണ്ടാം ഘട്ടത്തിലെ വിളവെടുപ്പിലാണ് നല്ല ആദായം കിട്ടേണ്ടിയിരുന്നത്. വെള്ളം നനച്ചിരുന്നെങ്കിലും ജില്ലയിൽ 35 ഡിഗ്രി സെൽഷ്യസ് ചൂടിന് മുകളിൽ കൃഷിക്ക് അനുയോജ്യമാകാതെ വന്നു. ചൂട് കൂടിയതോടെ, ഏലം ചെടികൾ ഭൂരിഭാഗവും ഉണങ്ങി ഒടിഞ്ഞു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് സംഭവിച്ചതെന്ന് ജയകുമാർ പറഞ്ഞു. മറ്റ് കൃഷികൾ ചെയ്തിരുന്നതിൽനിന്ന് വ്യത്യസ്തമായാണ് ഏലകൃഷിയിലേക്ക് തിരിഞ്ഞത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് നിരവധിപേരാണ് ഏലം കൃഷി കാണുന്നതിനും അറിയുന്നതിനും എത്തിയിരുന്നതായി അധ്യാപകനായ ജയകുമാർ പറഞ്ഞു. ---- KTL Elam കോത്തല 13ആം മൈൽ ജയകുമാറിന്‍റെ ഏലം കൃഷി ഉണങ്ങിക്കരിഞ്ഞപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.