പ്രകൃതി ദുരന്തത്തിൽപെട്ടവർക്ക്​ ഇരുട്ടടിയായി ജപ്തി നടപടികൾ

കേരള ബാങ്കടക്കം നോട്ടീസയച്ചു മുണ്ടക്കയം: അതിതീവ്രമഴയിലും ഉരുൾപൊട്ടലിലും വീടും സ്ഥലവും നഷ്ടപ്പെട്ട കൂട്ടിക്കൽ, കൊക്കയാർ, മുണ്ടക്കയം മേഖലയിലെ ജനങ്ങൾക്ക് ഇരുട്ടടിയായി ബാങ്കുകളുടെ ജപ്തി നോട്ടീസ്. കേരള ബാങ്കിന്‍റേതടക്കമുള്ള ജപ്തി നോട്ടീസാണ് വീടുകളിൽ പതിപ്പിച്ചിരിക്കുന്നത്. വിദ്യാഭ്യാസ വായ്പയായും കാർഷിക വായ്പയായും ഭവന വായ്പയും ചെറുകിട സംരംഭ വായ്പയും നിരവധി പേരാണ് വീടും സ്ഥലവും പണയപ്പെടുത്തി എടുത്തിട്ടുള്ളത് ഇതാണിപ്പോൾ പിഴയും പിഴപ്പലിശയും കൂട്ടുപലിശയും ചേർന്ന് വൻ തുകയായി മാറി ജപ്തി നടപടിയിലേക്ക് എത്തിയിരിക്കുന്നത്. പ്രളയത്തിൽ സർവതും നഷ്ടപ്പെട്ട ഇവർ എങ്ങനെ ഈ പണം തിരിച്ചടക്കും എന്നറിയാതെ വിഷമിക്കുകയാണ്. പുനരധിവാസം പോലും ഇതുവരെയും എങ്ങുമെത്താത്ത ഇവിടുത്തെ ജനങ്ങൾക്ക് മേലാണ് ജപ്തി നടപടികൾ തുടങ്ങിയിരിക്കുന്നത്. ഏന്തയാർ വള്ളക്കാട് ദാമോദരനും ഭാര്യ വിജയമ്മയും ചേർന്ന് വീടുപണിക്കായി 2012ൽ എടുത്ത ആറു ലക്ഷം ഇപ്പോൾ 17 ലക്ഷം രൂപയായി വർധിച്ചു. ഹൃദ്രോഗിയായ ദാമോദരനോടും കുടുംബത്തോടും മാർച്ച് 31നു മുമ്പ് പണം അടച്ചില്ലെങ്കിൽ വീട് ജപ്തി ചെയ്യുമെന്ന് പറഞ്ഞ് നോട്ടീസ് പതിച്ചിരിക്കുകയാണ്. ഏന്തയാർ കൊടുങ്ങ സ്വദേശി കെ.ജി. ഗംഗാധരന്‍റെ അവസ്ഥയും ഇതുതന്നെയാണ്. ചികിത്സക്കായി അഞ്ച് ലക്ഷം രൂപ വായ്പയെടുത്ത ഗംഗാധരന്‍റെയും ഭാര്യയുടെയും പേരിൽ ഇപ്പോൾ ഒമ്പതു ലക്ഷം രൂപയാണ്​ ബാധ്യത. ഇത്തരത്തിൽ നിരവധി കുടുംബങ്ങളാണ് മേഖലയിലുള്ളത്. ജീവിതമാകെ അനിശ്ചിതത്തിലായ ഇവർ വായ്പകൾ സർക്കാർ ഏറ്റെടുക്കണമെന്നാണ് ആവശ്യപ്പെടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.