തൊടുപുഴ: യാക്കോബായ-ഓർത്തേഡാക്സ് സഭാ തർക്കത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്വാധീനമേഖലക്കനുസൃതമായി വെവ്വേറെ നിലപാട് സ്വീകരിക്കാൻ ഇടത് എം.എൽ.എമാർക്ക് സി.പി.എം നിർദേശം. സുപ്രീംകോടതി വിധി നടപ്പാക്കാതെ പക്ഷംപിടിക്കുന്നെന്ന് കുറ്റപ്പെടുത്തി ഓർത്തേഡാക്സ് സഭ സംസ്ഥാന സർക്കാറിനെതിരെ നിലപാടിലായതോടെയാണ് തന്ത്രപരമായ രാഷ്ട്രീയ നീക്കം. ഏത് വിഭാഗത്തിനാണ് സ്വാധീനമെന്നത് കണക്കിലെടുത്ത് നിലകൊള്ളാനും ഇരുകൂട്ടരിലും സർക്കാറിനെ ന്യായീകരിക്കാനുമാണ് പാർട്ടി നേതൃത്വം ആവശ്യപ്പെട്ടിട്ടുള്ളത്. ഇതോടെ ചെയ്ത സഹായങ്ങൾ വ്യക്തമാക്കിയും ഒപ്പമുണ്ടാകുമെന്ന് ആണയിട്ടും എം.എൽ.എമാർ സഭാനേതൃത്വങ്ങളെയും സഭാപ്രമുഖരെയും കൂടെ നിർത്താൻ രംഗത്തിറങ്ങി. യാക്കോബായസഭ സ്വാധീനമേഖലയിലെ ഇടത് എം.എൽ.എമാരാകട്ടെ തീർത്തും അനുഭാവ നിലപാടിലാണ് സർക്കാറെന്ന് ചൂണ്ടിക്കാട്ടിയാണ് രംഗത്ത്. കൊല്ലം, പത്തനംതിട്ട, വയനാട്, കോട്ടയം ജില്ലകളിൽ ഓർത്തഡോക്സ് സഭയെ വാഴ്ത്തുേമ്പാൾ എറണാകുളത്തും ഇടുക്കിയിലും എൽ.ഡി.എഫ് എം.എൽ.എമാർ യാക്കോബായ പക്ഷത്തിനൊപ്പമാണ്. കോട്ടയത്തെ നിലവിലെ എൽ.ഡി.എഫ് എം.എൽ.എമാർക്ക് നിഷ്പക്ഷ നിലപാടിനാണ് നിർദേശം. പള്ളികളുടെ അവകാശം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് യാക്കോബായവിഭാഗം െസക്രേട്ടറിയറ്റിന് മുന്നിൽ നടത്തിവരുന്ന സമരത്തിൽ പങ്കെടുത്ത് കോതമംഗലം എം.എൽ.എ ആൻറണി ജോൺ, മൂവാറ്റുപുഴ എം.എൽ.എ എൽദോ എബ്രഹാം എന്നിവർ ആവശ്യപ്പെട്ടത് പള്ളികൾ 'പിടിച്ചെടുക്കു'ന്നതിനെതിരെ നിയമനിർമാണം. ഇടവകകളിലെ ഭൂരിപക്ഷ അഭിപ്രായപ്രകാരം പള്ളികൾ വീതംവെക്കണമെന്നതാണ് ന്യായമെന്നും യാക്കോബായ മേഖലയിൽ സി.പി.എം നിലപാട്. 1934ലെ ഭരണഘടനപ്രകാരം ഇടവക ഭരണം ഓർത്തേഡാക്സ് സഭക്കായിരിക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കാത്തതിനെതിരെ ഓർത്തഡോക്സ് വിഭാഗം നടത്തിവരുന്ന പ്രതിഷേധ സംഗമങ്ങളിൽ പങ്കെടുത്ത് എൽ.ഡി.എഫ് എം.എൽ.എമാർ പറയുന്നതാകട്ടെ സർക്കാർ ഒരുകാരണവശാലും വിധി മറികടക്കാൻ നിയമനിർമാണം നടത്തില്ലെന്ന്. പള്ളികൾ എത്രയോ എണ്ണം ഓർത്തഡോക്സ് പക്ഷത്തിന് സർക്കാർ പിടിച്ചുകൊടുത്തെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞദിവസം അടൂരിലെ പ്രമുഖ ഹോട്ടലിൽ നടന്ന ഓർത്തഡോക്സ് സഭ മേലധ്യക്ഷർ പങ്കെടുത്ത യോഗത്തിൽ കെ.ബി. ഗണേഷ്കുമാർ (പത്തനാപുരം), വീണാ ജോർജ് (ആറന്മുള), രാജു എബ്രഹാം (റാന്നി), ചിറ്റയം ഗോപകുമാർ (അടൂർ) എന്നീ എം.എൽ.എമാർ കോടതി വിധി നടപ്പാക്കുന്നതിൽ വിട്ടുവീഴ്ചയില്ലെന്നും നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുംവരെ തൽക്കാലം സാവകാശം അനുവദിക്കണമെന്നുമാണ് പറഞ്ഞത്. ഓർത്തഡോക്സ് ആസ്ഥാനത്തെത്തി പങ്കെടുത്താൽ മറുപക്ഷം തെറ്റിദ്ധരിക്കുമെന്ന സി.പി.എം നേതൃത്വത്തിൻെറ നിലപാടിന് വഴങ്ങിയാണ് പ്രതിഷേധം ഹോട്ടലിലാക്കിയത്. ഓർത്തഡോക്സ് സഭയിലെ പാർട്ടി അനുഭാവികൾ സർക്കാർ അനുകൂലപ്രചാരണം ഏറ്റെടുക്കണമെന്ന സി.പി.എം നിർദേശത്തിൻെറ പശ്ചാത്തലത്തിൽ സഭയിലെ പ്രമുഖർ പങ്കെടുത്ത് കഴിഞ്ഞദിവസം രഹസ്യയോഗവും നടന്നു. അഷ്റഫ് വട്ടപ്പാറ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.