വൈക്കം: നഗരസഭയിൽ ആർക്കും കേവല ഭൂരിപക്ഷം നേടാനാവാത്തതിനാൽ സ്വതന്ത്രർ ഭരണം തീരുമാനിക്കുന്ന അവസ്ഥ. 11 സീറ്റോടെ യു.ഡി.എഫ് ഏറ്റവും വലിയ കക്ഷിയായി. എൽ.ഡി.എഫ് ഒമ്പതുസീറ്റും ബി.ജെ.പി നാലും സ്വതന്ത്രർ രണ്ടും സീറ്റ് നേടി. 26 അംഗ കൗൺസിലിൽ കേവല ഭൂരിപക്ഷത്തിന് 14 സീറ്റാണ് വേണ്ടത്. സി.പി.എം റെബലായി 11ാം വാർഡിൽ വിജയിച്ച എ.സി. മണിയമ്മയും ഒന്നാം വാർഡിൽനിന്ന് വിജയിച്ച സ്വതന്ത്രൻ അയ്യപ്പനും എൽ.ഡി.എഫിനൊപ്പം നിന്നാൽ പോലും 11സീറ്റാണ് എൽ.ഡി.എഫിനുണ്ടാകുക. കഴിഞ്ഞ കൗൺസിലിൽ ചെയർമാന്മാരായിരുന്ന പി. ശശിധരൻ, ബിജു കണ്ണേഴൻ എന്നിവർ പരാജയപ്പെട്ടു. കോൺഗ്രസിൽനിന്ന് വന്ന് എൽ.ഡി.എഫായി മത്സരിച്ച എസ്. ഇന്ദിരദേവി വിജയിച്ചു. കോൺഗ്രസിലെ പ്രമുഖരായിരുന്ന അബ്ദുസ്സലാം റാവുത്തർ, വി. സമ്പത്ത് കുമാർ, ജോയി ചെത്തിയിൽ, കെ. ഷഡാനനൻ നായർ എന്നിവർ പരാജയപ്പെട്ടു. ഏഴാംതവണ മത്സരിച്ച കോൺഗ്രസിലെ ജി. ശ്രീകുമാരൻനായർ ആദ്യമായി പരാജയപ്പെട്ടു. കഴിഞ്ഞതവണ മൂന്ന് സീറ്റ് നേടിയ ബി.ജെ.പിക്ക് ഇത്തവണ നാല് സീറ്റ് ലഭിച്ചു. സിറ്റിങ് മെംബർമാരായിരുന്ന ശ്രീകുമാരി യു.നായർ, കെ.ആർ. രാജേഷ് എന്നിവർ പരാജയപ്പെട്ടത് ബി.ജെ.പിക്ക് പ്രഹരമായി. 17ാം വാർഡിൽ ബി.ജെ.പി നാലുവോട്ടുകൾക്കാണ് പരാജയപ്പെട്ടത്. ഇവിടെ ബി.ജെ.പി സ്ഥാനാർഥിക്ക് ലഭിച്ച പോസ്റ്റൽ വോട്ടിൽ ക്രമനമ്പറിലെ പിശകുമൂലം വോട്ട് അസാധുവായതാണ് ബി.ജെ.പിയുടെ ജയ സാധ്യതക്കു മങ്ങലേൽപിച്ചത്. കേവല ഭൂരിപക്ഷമില്ലെങ്കിലും ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയിൽ യു.ഡി.എഫ് നേതൃത്വം ഭരണത്തിലേറുന്നതിനുള്ള കൂടിയാലോചനകൾ ആരംഭിച്ചു. ഒന്നാം വാർഡിൽനിന്ന് ജയിച്ചുവന്ന് അയ്യപ്പൻ അടിസ്ഥാനപരമായി കോൺഗ്രസുകാരനാണ്. ഇക്കുറി എൻ.സി.പിക്ക് മത്സരിക്കാൻ എൽ.ഡി.എഫിൽ ഇടംകിട്ടാത്ത അവസ്ഥയിലാണ് മത്സരരംഗത്ത് എത്തിയത്. ഇദ്ദേഹത്ത പാട്ടിലാക്കാൻ ശക്തമായ സമ്മർദം അണിയറയിൽ നടക്കുന്നുണ്ട്. മറ്റൊരു സ്വതന്ത്ര എ.സി. മണിയമ്മ ഇടതുപക്ഷത്തുനിന്ന് പൊതുരംഗത്ത് വന്ന വനിതയാണ്. ഇവരെ ഒപ്പം ചേർക്കാനും ഇരുമുന്നണികളും കരുനീക്കങ്ങൾ നടത്തുന്നുണ്ട്. സ്വതന്ത്രനെ സ്വന്തമാക്കി ഭരണംപിടിക്കാൻ ചർച്ചകൾ എരുമേലി: 23 വാർഡുകളുള്ള ഗ്രാമ പഞ്ചായത്തിൽ ഇരുമുന്നണികളും 11 സീറ്റ് വീതം നേടിയപ്പോൾ ഒരു സ്വതന്ത്രൻ വിജയം കരസ്ഥമാക്കി. ഇതോടെ സ്വതന്ത്രനെ സ്വന്തമാക്കി ഭരണം പിടിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുന്നു. തുമരംപാറ വാർഡിൽ ഇ.ജെ. ബിനോയിയാണ് സ്വതന്ത്രനായി വിജയിച്ചത്. കോൺഗ്രസിലെ സജീവ പ്രവർത്തകനായിരുന്നു ബിനോയി. എന്നാൽ, സ്ഥാനാർഥി നിർണയത്തിൽ കോൺഗ്രസ് ബിനോയിയെ പോലുള്ള പ്രവർത്തകരെ തള്ളി ആർ.എസ്.പിക്ക് സീറ്റ് നൽകി. ഇതോടെ കോൺഗ്രസിലെ ഭാരവാഹിത്വങ്ങളെല്ലാം ഉപേക്ഷിച്ച് ബിനോയി സ്വതന്ത്രനായി മത്സരിക്കുകയായിരുന്നു. തന്നെ പുറത്താക്കിയതായി കോൺഗ്രസ് നോട്ടീസ് ഇറക്കിയതായി ബിനോയി പറഞ്ഞു. കോൺഗ്രസ് പ്രവർത്തകനായ ബിനോയി ഒപ്പംനിൽക്കുമെന്നും പഞ്ചായത്ത് ഭരണം തിരിച്ചുപിടിക്കാനാകുമെന്നുമുള്ള വിശ്വാസത്തിലാണ് യു.ഡി.എഫ്. കോൺഗ്രസ് പുറത്താക്കിയതിനാൽ ബിനോയി തങ്ങൾക്കൊപ്പം നിൽക്കുമെന്നാണ് എൽ.ഡി.എഫിൻെറ പ്രതീക്ഷ. എന്നാൽ, ആർക്കൊപ്പമെന്ന കാര്യത്തിൽ തീരുമാനമെടുത്തില്ലെന്നാണ് ബിനോയി പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.