തിരുവല്ല: മലങ്കര മാർത്തോമസഭക്ക് പുതിയ അധ്യക്ഷൻ. തിയഡോഷ്യസ് മാർത്തോമ മെത്രാപ്പോലീത്തയെന്ന നാമത്തിലാണ് പുതിയ മെത്രാപ്പോലീത്ത അധികാരമേറ്റത്. കോവിഡ് ചട്ടങ്ങൾ പാലിച്ച് പ്രൗഢഗംഭീരമായ വേദിയെ സാക്ഷിയാക്കിയായിരുന്നു സ്ഥാനാരോഹണച്ചടങ്ങ്. പ്രത്യേക പ്രാർഥന ചടങ്ങുകൾക്കുശേഷം പുതിയ അധ്യക്ഷനായി ചുമതലയേറ്റ ഗീവർഗീസ് മാർ തിയഡോഷ്യസ് മെത്രാപ്പോലീത്തയെ വൈദികർ ചേർന്ന് വേദിയിലേക്ക് ആനയിച്ചു. തുടർന്ന് സഭയുടെ 22ാമത് പരമാധ്യക്ഷനായി സ്ഥാനചിഹ്നങ്ങൾ നൽകി അവരോധിക്കൽ നടന്നു. തിരുവല്ല എസ്.സി.എസ് വളപ്പിലെ സഭ ആസ്ഥാനത്ത് നടന്ന സ്ഥാനാരോഹണ കർമങ്ങൾക്ക് ഡോ. യുയാക്കീം മാർ കൂറിലോസ് എപ്പിസ്കോപ്പ നേതൃത്വം നൽകി. ഡോ. ജോസഫ് മാർത്തോമ മെത്രാപ്പോലീത്ത അന്തരിച്ചതിനെത്തുടർന്നാണ് പുതിയ അധ്യക്ഷൻെറ സ്ഥാനാരോഹണം. ആരോഗ്യപരമായ കാരണങ്ങളാൽ വിശ്രമജീവിതം നയിക്കുന്ന ഡോ. മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയും ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു. തുടർന്ന് നടന്ന അനുമോദന സമ്മേളനം മേജർ ആർച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ, കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.പിമാരായ ആേൻറാ ആൻറണി, കൊടിക്കുന്നിൽ സുരേഷ്, എം.എൽ.എമാരായ മാത്യു ടി. തോമസ്, രാജു എബ്രഹാം, നഗരസഭ മുൻ ചെയർമാൻ ആർ. ജയകുമാർ, രാജ്യസഭ മുൻ ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യൻ തുടങ്ങി രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധിപേർ ചടങ്ങുകളിൽ പങ്കെടുത്തു. പാരിസ്ഥിതിക വിഷയങ്ങളോട് മുഖംതിരിക്കാനാവില്ല - തിയഡോഷ്യസ് മർത്തോമ തിരുവല്ല: പാരിസ്ഥിതിക വിഷയങ്ങളോട് സഭക്ക് മുഖംതിരിച്ച് നിൽക്കാനാവില്ലെന്ന് മാർത്തോമ സഭ അധ്യക്ഷനായി സ്ഥാനമേറ്റ തിയഡോഷ്യസ് മാർത്തോമ മെത്രാപ്പോലീത്ത പറഞ്ഞു. മാനുഷിക പരിഗണന ആവശ്യമുള്ള വിഷയങ്ങളിൽ ഇടപെടൽ നടത്തിയില്ലെങ്കിൽ സഭ ജീർണതയിലേക്ക് പോകുമെന്നും മെത്രാപ്പോലീത്ത ഓർമിപ്പിച്ചു. എക്യുമെനിക്കൽ സഭകളുടെ ഏകീകരണത്തിന് പ്രവർത്തിക്കും. ധനമുള്ളവർ സമ്പത്തിന് അടിമകളാകരുത്. പെൺകുട്ടികളുടെ കരച്ചിൽ നാട്ടിൽ ഉയർന്നുകേൾക്കുന്നു. ഇരയെ സംരക്ഷിക്കാനാവാത്തവിധം നിയമങ്ങൾ ദുർബലമാകരുത്. യുവാക്കളാണ് സഭയുടെ കരുത്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്രസർക്കാർ ന്യൂനപക്ഷ പീഡകരാണെന്ന് തോന്നിയിട്ടില്ലെന്ന് ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം പിന്നീട് അഭിപ്രായെപ്പട്ടു. കേന്ദ്രം ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്നുവെന്ന് തോന്നത്തക്ക സംഭവങ്ങൾ സഭക്കുള്ളിലുണ്ടായിട്ടിെല്ലന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.