പെട്ടിമുടി: വിവേചനപരമായ സര്‍ക്കാര്‍ നിലപാട് അംഗീകരിക്കാനാവില്ല -പുന്നല

മൂന്നാർ: പെട്ടിമുടി ദുരന്തത്തിൽ വിവേചനപരമായ സര്‍ക്കാര്‍ നിലപാട് അംഗീകരിക്കാനാവില്ലെന്ന് കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ. പെട്ടിമുടിയിലെ ദുരന്തഭൂമി സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കരിപ്പൂരിലെ വിമാനദുരന്ത സ്ഥലം സന്ദര്‍ശിച്ച മുഖ്യമന്ത്രി പെട്ടിമുടിയിലെ ദുരന്തബാധിതർക്ക് പ്രഖ്യാപിച്ച അഞ്ചുലക്ഷം അടിയന്തര സഹായമാണെന്നും നഷ്ടം കണക്കാക്കി റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ ഉചിത നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍, ദുരന്തമേഖലയിലേക്ക് വൈകിയെത്തിയ അദ്ദേഹം കൂടുതലൊന്നും നല്‍കില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. കണ്ണന്‍ ദേവന്‍ കമ്പനിയുടെ സഹായം പ്രതീക്ഷിക്കുന്നതായി വിലയിരുത്തിയ മുഖ്യമന്ത്രി, കരിപ്പൂര്‍ വിമാനാപകടത്തില്‍ എയര്‍ ഇന്ത്യയുടെയും ഇന്‍ഷുറന്‍സ് കമ്പനികളുടെയും സഹായം വിസ്മരിച്ചതെന്താണെന്നുകൂടി വ്യക്തമാക്കണം. ദുരിതബാധിതര്‍ക്ക് മതിയായ നഷ്ടപരിഹാരവും സമഗ്ര പുനരധിവാസ പദ്ധതിയും സര്‍ക്കാര്‍ ആവിഷ്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു. നേതാക്കളായ അഡ്വ. എ. സനീഷ് കുമാർ, കെ.കെ. രാജൻ, ശിവൻ കോഴിക്കമാലി, സാബു കൃഷ്ണൻ, പി. രാജേഷ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.