കുഴഞ്ഞുവീണ് മരിച്ച പൊതുപ്രവർത്തകന് പോസ്റ്റ്മോർട്ടത്തിനും സംസ്കാരത്തിനും ശേഷം കോവിഡ് സ്ഥിരീകരിച്ചു

വൈക്കം: കുഴഞ്ഞുവീണ് മരിച്ച പൊതുപ്രവർത്തകന് പോസ്റ്റ്മോർട്ടത്തിനും സംസ്കാരത്തിനും ശേഷം കോവിഡ് സ്ഥിരീകരിച്ചു. ആരോഗ്യപ്രവർത്തകരും പൊലീസും നാട്ടുകാരും ബന്ധുക്കളുമടക്കം നിരവധി പേർ നിരീക്ഷണത്തിൽ. ഉദയനാപുരം ഇത്തിപ്പുഴ സ്വദേശിയായ 46കാരനാണ് തിങ്കളാഴ്ച പുലർച്ച മരിച്ചത്. വീട്ടിൽ കുഴഞ്ഞുവീണ ഗൃഹനാഥനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. തുടർന്ന് പോസ്റ്റ്മോർട്ടത്തിനും മറ്റ് നടപടിക്കുമായി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. രാവിലെ കോവിഡ് പരിശോധനക്ക് സ്രവമെടുത്തു. വൈകീേട്ടാടെ കോവിഡ് നെഗറ്റിവാണെന്ന ഫലം വന്നു. ചൊവ്വാഴ്ച പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. വീട്ടിൽ നടന്ന സംസ്കാരച്ചടങ്ങിൽ ജനപ്രതിനിധികളടക്കം ധാരാളം ആളുകൾ പങ്കെടുത്തിരുന്നു. ബുധനാഴ്ച രാവിലെയാണ് കോവിഡ് പോസിറ്റിവാണെന്ന ഫലം വന്നത്. ആദ്യം വന്ന നെഗറ്റിവ് ഫലം ട്രൂനാറ്റ് പരിശോധനയുടേതായിരുന്നു. ഒപ്പം നടത്തിയ ആർ.ടി.പി.സി.ആർ പരിശോധനയുടെ ഫലമാണ് പോസിറ്റിവായത്. ഈ പരിശോധനക്ക് ട്രൂനാറ്റിനെ അപേക്ഷിച്ച് കൃത്യത കൂടുതലായിരിക്കും. പോസിറ്റിവാണെന്ന വിവരം പുറത്തുവന്നത് വലിയ ആശങ്കക്കിടയാക്കിയിരിക്കുകയാണ്. പോസ്റ്റ്മോർട്ടം ചെയ്ത താലൂക്ക് ആശുപത്രിയിലെ ഡോക്ടറും ജീവനക്കാരും ഇൻക്വസ്റ്റ് തയാറാക്കിയ ഒരു എസ്.ഐയും മൂന്ന് സിവിൽ പൊലീസ് ഓഫിസർമാരും സംസ്കാരച്ചടങ്ങിൽ പങ്കെടുത്ത ബന്ധുക്കളും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അടക്കം നിരവധി പൊതുപ്രവർത്തകരും നിരീക്ഷണത്തിലായി. സി.പി.എം പ്രവർത്തകനായിരുന്ന ഗൃഹനാഥൻ പാർട്ടി ബ്രാഞ്ച് കമ്മിറ്റി യോഗത്തിലും പങ്കെടുത്തിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് യോഗം ചേർന്നതെങ്കിലും കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ യോഗത്തിൽ പങ്കെടുത്തവർ എല്ലാവരും നിരീക്ഷണത്തിലായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.