ശാസ്താംകോട്ട: സമാന്തര റോഡുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീങ്ങിയതോടെ പടിഞ്ഞാറേകല്ലട പഞ്ചായത്തിലെ കോതപുരം വെട്ടിയതോട് പാലത്തിന്റെ നിർമാണം പുരോഗമിക്കുന്നു. പാലത്തിന്റെ കോൺക്രീറ്റ് ജോലികൾ പൂർത്തീകരിച്ചിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും സമാന്തര റോഡ് നിർമാണം പല കാരണങ്ങളാൽ തടസ്സപ്പെട്ടിരിക്കുകയായിരുന്നു.
നിർമാണ സ്ഥലത്തെ വൃക്ഷങ്ങൾ, മതിലുകൾ, കെട്ടിടങ്ങൾ എന്നിവയുടെ ലേല നടപടികൾ വൈകിയതുമൂലമാണ് സമാന്തര റോഡ് നിർമാണം നടക്കാതെപോയത്. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ ലേലനടപടികൾ പൂർത്തീകരിച്ചു. ഇനി കെട്ടിടങ്ങൾ പൊളിക്കാനുള്ള അനുമതി സർക്കാറിൽനിന്ന് വൃക്ഷങ്ങൾ മുറിച്ചുമാറ്റാനുള്ള അനുമതി പൊതുമരാമത്ത് വകുപ്പിൽനിന്ന് ലഭിക്കാനുണ്ട്. ഏതാനും ദിവസങ്ങൾക്കുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാകുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
വൈദ്യുതി പോസ്റ്റുകൾ സ്ഥലത്തെ വൃക്ഷങ്ങൾ മുറിച്ചുമാറ്റുന്ന മുറക്ക് മാറ്റി സ്ഥാപിക്കുമെന്ന് ശാസ്താംകോട്ട കെ.എസ്.ഇ.ബി അധികൃതർ പറഞ്ഞു. കാലാവസ്ഥ അനുകൂലമായാൽ രണ്ടുമാസത്തിനുള്ളിൽ ശേഷിക്കുന്ന പണികൾ പൂർത്തീകരിച്ച് ഓണത്തിന് മുമ്പ് പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഇതിനുമുമ്പ് ചെറിയ വാഹനങ്ങൾക്ക് താൽകാലികയാത്രാ സൗകര്യം ഒരുക്കുന്നതിനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്.
പാലത്തിന്റെ വശങ്ങളിലെ പാർശ്വഭിത്തികളുടെ നിർമാണം കഴിഞ്ഞാലുടൻ പാലത്തിൽനിന്ന് പഴയ റോഡുകളെ തമ്മിൽ ബന്ധിപ്പിച്ച് ചെറുവാഹനങ്ങൾ കടന്നുപോകുന്ന വിധം താൽക്കാലിക ഗതാഗതസൗകര്യം ഒരുക്കാനാണ് നീക്കം.
2021 നവംബർ 12നാണ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പാലത്തിന്റെ നിർമാണ ഉദ്ഘാടനം നിർവഹിച്ചത്. 3.27 കോടി രൂപ പാലത്തിനും 2.16 കോടി രൂപ സമാന്തര റോഡിനുമായാണ് അനുവദിച്ചത്. 24 മീറ്റർ നീളത്തിൽ നടപ്പാതയുൾപ്പെടെ 11 മീറ്റർ വീതിയിൽ രണ്ട് സ്പാനുകളിലായാണ് പാലത്തിന്റെ നിർമാണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.