മൈനാഗപ്പള്ളി തടത്തിൽ മുക്കിലെ റെയിൽവേ ഗേറ്റ് തുറക്കാൻ കാത്തു നിൽക്കുന്ന വാഹനങ്ങൾ
ശാസ്താംകോട്ട: റെയിൽവേ ഗേറ്റുകൾക്ക് മുന്നിൽ ജീവിതം ഹോമിച്ച് കഴിയുകയാണ് മൈനാഗപ്പള്ളി സ്വദേശികൾ. ഒപ്പം നാടിന്‍റെ വികസന മുരടിപ്പിനും റെയിൽവേ ഗേറ്റുകൾ കാരണമാകുന്നു. മൈനാഗപ്പള്ളിയുടെ തെക്ക് ഭാഗത്തുള്ളവരാണ് റെയിൽവേ ഗേറ്റ് മൂലം ഏറെ വലയുന്നത്. ശാസ്താംകോട്ട റെയിൽവേ സ്‌റ്റേഷൻ സ്ഥിതി ചെയ്യുന്ന വേങ്ങ മുതൽ മൈനാഗപ്പള്ളി ആശാരിമുക്ക് വരെയുള്ള രണ്ട് കിലോമീറ്ററിനുള്ളിൽ 6 റെയിൽവേ ഗേറ്റുകളാണ് ഉള്ളത്. കരാൽ ജംഗ്ഷൻ, കുമ്പള ഭാഗം, വെട്ടിക്കാട്ട് ക്ഷേത്രം റോഡ്, മണ്ണുർക്കാവ് റോഡ്, തടത്തിൽ മുക്ക്, അശാരിമുക്ക് എന്നിവിടങ്ങളിലാണ് ഗേറ്റുകൾ.ഇത് കൂടാതെ നിരവധി സ്ഥലങ്ങളിൽ ഗ്രാമീണ റോഡുകൾ റെയിൽപ്പാളങ്ങൾക്ക് സമീപം അവസാനിപ്പിച്ചിരിക്കുകയുമാണ്.
പ്രതിദിനം നൂറ് കണക്കിന് ട്രെയിനുകളാണ് സർവ്വീസ് നടത്തുന്നത്. രാവിലെയും വൈകിട്ടുമാണ് കുടുതൽ ട്രെയിനുകൾ കടന്ന് പോകുന്നത്. ഓരോ ട്രെയിനുകൾ കടന്ന് പോകുമ്പോഴും ഏറ്റവും കുറഞ്ഞത് 15 മിനിറ്റ് ഗേറ്റ് അടച്ചിടും. ചില അവസരങ്ങളിൽ മൂന്ന് ട്രെയിനുകൾ കടന്ന് പോകുന്നത് വരെ ഗേറ്റുകൾ അടച്ചിടും. ഇതോടെ കൃത്യസമയത്ത് കുട്ടികൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചെല്ലുന്നതിനോ വിവിധ ജോലികൾ ചെയ്യുന്നവർക്ക് ജോലി സ്ഥലത്ത് എത്തുന്നതിനോ കഴിയാറില്ല. അത്യാഹിതങ്ങളിൽപ്പെടുന്നവരെ കൃത്യ സമയത്ത് ആശുപത്രിയിൽ എത്തിക്കാനും കഴിയാറില്ല. ഇത് മൂലം നിരവധി പേർക്ക് ജീവൻ പോലും നഷ്ടപ്പെട്ടിട്ടുണ്ട്.
മൈനാഗപ്പള്ളി ജംഗ്ഷൻ - തേവലക്കര റോഡിലാണ് ഒരു പ്രധാന ഗേറ്റ്.കരുനാഗപ്പള്ളി - ശാസ്താംകോട്ട പ്രധാന പാതയിലാണ് മറ്റൊരു ഗേറ്റ്. നിമിഷം പ്രതി നൂറ് കണക്കിന് വാഹനങ്ങൾ കടന്ന് പോകുന്ന ഈ റോഡിലെ ഗേറ്റുകൾ ഏറെ നേരം അടച്ചിടുന്നത് മൂലം ഗതാഗതകുരുക്കും വാഹനങ്ങളുടെ മൽസര ഓട്ടവും അപകടവും മൈനാഗപ്പള്ളിയിൽ പതിവാണ്. തടത്തിൽ മുക്കിൽ എങ്കിലും മേൽപ്പാലം വേണമെന്നുള്ളത് മൈനാഗപ്പള്ളിക്കാരുടെ പതിറ്റാണ്ടുകളായ ആവശ്യമായിരുന്നു .ആക്ഷൻ കൗൺസിൽ അടക്കം രൂപവത്കരിച്ച് നിരവധി പ്രക്ഷോഭങ്ങൾ നടത്തിയതിന്‍റെ ഫലമായി ഇവിടെ മേൽപ്പാലത്തിന് അനുമതി ലഭിച്ചിട്ടുണ്ടങ്കിലും നടപടി ക്രമങ്ങൾ ഇപ്പോഴും പ്രാധമിക ഘട്ടത്തിൽ മാത്രമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.