പുനലൂർ: അച്ചൻകോവിൽ -ചെങ്കോട്ട അന്തർസംസ്ഥാന പാതയിലെ എക്സൈസ് ചെക്പോസ്റ്റ് പ്രവർത്തനം പേരിലൊതുങ്ങി. ജീവനക്കാരുടെ സൗകര്യാർഥമുള്ള ചെക്പോസ്റ്റ് പ്രവർത്തനം കഞ്ചാവ് അടക്കം ലഹരിസാധങ്ങൾ കടത്തുന്നവർക്ക് സൗകര്യമായി. അച്ചൻകോവിൽ പൊലീസ് സ്റ്റേഷന് സമീപം പ്രത്യേകം തയാറാക്കിയ കിയോസ്കിലാണ് ചെക്പോസ്റ്റുള്ളത്.
കോവിഡ് നിയന്ത്രണങ്ങൾക്ക് മുമ്പ് ദിവസം മുഴുവൻ പ്രവർത്തിച്ചിരുന്ന ചെക്പോസ്റ്റ് ഇപ്പോൾ എപ്പോഴെങ്കിലും തുറന്നാലായി. മുമ്പ് ആര്യങ്കാവ് എക്സൈസ് ചെക്പോസ്റ്റിലുള്ള ജീവനക്കാരായിരുന്നു അച്ചൻകോവിലിൽ ഡ്യൂട്ടി ചെയ്തിരുന്നത്.
ഇത് പിന്നീട് മാറ്റി പുനലൂർ, കൊട്ടാരക്കര സി.ഐയുടെ പരിധിയിലുള്ള സ്റ്റേഷനുകൾ, സർക്കിൾ ഓഫിസ്, സ്ക്വാഡ് എന്നിവിടങ്ങിളിലുള്ള ജീവനക്കാരെ മാറിമാറി നിയമിച്ചിരുന്നു. എന്നാൽ, ഇവിടേക്ക് വന്നുപോകാനുള്ള യാത്ര ബുദ്ധിമുട്ട് അടക്കം ചൂണ്ടിക്കാട്ടി ജീവനക്കാർ എത്താത്തതിനാൽ ചെക്പോസ്റ്റ് പലപ്പോഴും അടഞ്ഞുകിടക്കുകയാണ്. രാത്രിയിൽ പ്രവർത്തനമില്ലാത്ത നിലയിലാണ്.
പുനലൂരിൽ നിന്നടക്കം അച്ചൻകോവിവിലേക്ക് പകൽ വന്നുപോകുന്ന ബസുകളുടെ സമയമനുസരിച്ചാണ് എക്സൈസ് ജീവനക്കാരുടെ ചെക്പോസ്റ്റ് ഡ്യൂട്ടി. പരാതി ഒഴിവാക്കാൻ ഇടക്കിടെ സ്ക്വാഡും ഇതുവഴി വന്നുപോകുന്നു. കൊല്ലം- ചെങ്കോട്ട ദേശീയപാതക്ക് സമാന്തരമുള്ളതാണ് അച്ചൻകോവിൽ- ചെങ്കോട്ട പാത. ചെങ്കോട്ടയിൽനിന്ന് മേക്കര വഴി എത്തിയാൽ അച്ചൻകോവിൽ വഴി കേരളത്തിലേക്ക് പ്രവേശിക്കാനാകും.
ഇതിൽ സംസ്ഥാന അതിർത്തിയും അച്ചൻകോവിലും കഴിഞ്ഞാൽ പൂർണമായും വനത്തിലൂടെയും റബർ എസ്റ്റേറ്റുകളിലുടെയുമുള്ള പാതയാണ്.
പത്തനാപുരം, കോന്നി, പത്തനംതിട്ട മേഖലകളിൽനിന്ന് ധാരാളം വാഹനങ്ങൾ ഇതുവഴിയാണ് ചെങ്കോട്ടയിലേക്ക് വന്നുപോകുന്നത്. നിരവധി തവണ ഇതുവഴി കഞ്ചാവും മറ്റ് ലഹരിവസ്തുക്കളും കടത്തിവരുന്നത് എക്സൈസും പൊലീസും പിടികൂടിയിട്ടുണ്ട്. കൂടാതെ ഇതുവഴി ചെങ്കോട്ടക്കും മറ്റും ഇരു സംസ്ഥാനത്തെയും ബസ് സർവിസുകളുമുണ്ട്. അച്ചൻകോവിലിലെ ആദിവാസി ഊരുകളിലടക്കം കഞ്ചാവും മദ്യവും സുലഭമായി ലഭിക്കുന്നുണ്ട്. തമിഴ്നാട്ടിൽനിന്നാണ് ഇത് എത്തിക്കുന്നത്. കൂടാതെ പാൻമസാലകളടക്കം നിരോധിത പുകയില ഉൽപന്നങ്ങളും അച്ചൻകോവിൽ ഇപ്പോൾ സാധാരണമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.