പത്തനാപുരം: പുനലൂര്‍ പൊന്‍കുന്നം സംസ്ഥാന പാതയുടെ നവീകരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുതിയതായി നിർമിച്ച കല്ലുംകടവ്പാലം പൂര്‍ത്തിയായി. അപ്രോച്ച് റോഡുകളുടെയും പാലത്തിന്റെയും അന്തിമഘട്ട ടാറിങ് കൂടി കഴിഞ്ഞാല്‍ ഗതാഗതത്തിനായി തുറന്ന് നല്‍കും.
നിലവില്‍ വാഹനങ്ങള്‍ ഓടുന്ന കോണ്‍ക്രീറ്റ് പാലം നിലനിര്‍ത്തിയാണ് പുതിയ പാലം നിര്‍മിച്ചത്. പാതയുടെ അവസാന റീച്ചായ പുനലൂര്‍ കോന്നി ഭാഗമാണ് നിലവില്‍ ജോലികള്‍ പുരോഗമിക്കുന്നത്. റീച്ചിലെ കല്ലുംകടവ് പാലം കഴിഞ്ഞാല്‍ മറ്റൊന്ന് മുക്കടവ് ആറിന് കുറുകെ നിർമിക്കുന്ന ബോസ്ട്രിങ് പാലമാണ്. ഇത് ഗതാഗതത്തിനായി തുറന്ന് നല്‍കിയിട്ടുണ്ട്.
കല്ലുംകടവ് പാലത്തില്‍ തെരുവ് വിളക്കുകളും സ്ഥാപിക്കാനുണ്ട്. സംസ്ഥാന ഗതാഗത പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2002 ലാണ് പുനലൂര്‍ തൊടുപുഴ പാതയുടെ നിർമാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. പുനലൂരില്‍ നിന്ന് തുടങ്ങി പത്തനാപുരം, കൂടല്‍, കോന്നി, കുമ്പഴ, റാന്നി, മണിമല, ചെറുവള്ളി വഴി പൊന്‍കുന്നം കെ.കെ റോഡില്‍ സംഗമിക്കും. തുടര്‍ന്ന് പൊന്‍കുന്നം-പാലാ റോഡിലൂടെ മൂവാറ്റുപുഴ എത്തി അവിടെ നിന്ന് തൊടുപുഴയില്‍ അവസാനിക്കും.
സംസ്ഥാനപാതയുടെ ഭാഗമായിട്ടുള്ള അവസാന റീച്ചാണ് പുനലൂര്‍ മുതല്‍ കോന്നി വരെ 29 കിലോമീറ്റര്‍ ദൂരം. ഇതിനായി 229 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. 15 മീറ്റര്‍ വീതിയിലാണ് പാത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.