കൊല്ലം: നഗരത്തിനുള്ളിലെ വീട്ടിൽ എക്സൈസ് നടത്തിയ പരിശോധനയിൽ 1000 കിലോയോളം നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. നഗരസഭ മേഖലയായ പുന്തലത്താഴം മംഗലത്ത് നഗർ 37ൽ ‘ശോഭിത’ എന്ന വീട്ടിൽ വാടകക്ക് താമസിക്കുന്ന കിളികൊല്ലൂർ മുറിയിൽ മൻസിലിൽ ഷാജഹാൻ (42) എന്നയാൾ സൂക്ഷിച്ചിരുന്ന 10 ലക്ഷം രൂപയോളം വരുന്ന പുകയില ഉൽപന്നങ്ങളാണ് പിടികൂടിയത്.
തമിഴ്നാട്ടിൽനിന്ന് പച്ചക്കറി വണ്ടികളിലാണ് പുകയില ഉൽപന്നങ്ങൾ കടത്തിക്കൊണ്ടുവന്നത്. ഇവ വീട്ടിൽ വലിയ ചാക്കുകെട്ടുകളിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. പുന്തലത്താഴം, അയത്തിൽ, കിളികൊല്ലൂർ ഭാഗങ്ങളിൽ ഹോൾസെയിൽ വിൽപനക്കായി കൊണ്ടുവന്നതാണ് പിടിച്ചെടുത്ത പുകയില ഉൽപന്നങ്ങളെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഇന്റലിജൻസ് വിഭാഗം പ്രിവന്റിവ് ഓഫിസർ ബിജുമോൻ നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം റേഞ്ച് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആൻറിനാർകോട്ടിക് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
ഇരവിപുരം പൊലീസ് സ്ഥലത്തെത്തി അറസ്റ്റ് ഉൾപ്പെടെ തുടർനടപടികൾ സ്വീകരിച്ചു. എക്സൈസ് ഇൻസ്പെക്ടർ ബി. വിഷ്ണു, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് കെ.ജി. രഘു, പ്രിവന്റിവ് ഓഫിസർ പ്രസാദ് കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ അജിത്ത്, ജൂലിയൻ ക്രൂസ്, വനിത സിവിൽ എക്സൈസ് ഓഫിസർ സ്നേഹ സാബു, ഡ്രൈവർ സുഭാഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.