യുവാവിനെ ആക്രമിച്ചയാൾ പിടിയിൽ

കരുനാഗപ്പള്ളി: മകന്‍റെ ആക്രമണത്തിൽനിന്ന് പിതാവിനെ രക്ഷിച്ചയാളെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിനെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി പാവുമ്പ വടക്ക് മണപ്പള്ളി ഉടയച്ചം വിളയിൽ നാസിഫ് (21) ആണ് പിടിയിലായത്. നാലുവിള ജങ്ഷനിൽ ചായക്കട നടത്തിവരുന്ന തന്‍റെ പിതാവ് നിസാമുദ്ദീനെ പ്രകോപനം ഒന്നുമില്ലാതെ നാസിഫ് ആക്രമിക്കുകയായിരുന്നു. ഇത് കണ്ട് സമീപമുണ്ടായിരുന്ന തഴവ സ്വദേശി നവാസ് തടസ്സം പിടിക്കുകയും പിതാവിനെ രക്ഷിക്കുകയും ചെയ്തു. തുടർന്ന് സുഹൃത്തിന്‍റെ ബൈക്കിൽ കയറി സ്ഥലത്തുനിന്ന് പോകാൻ ശ്രമിച്ച നവാസിനെ ഇയാൾ ആക്രമിക്കുകയായിരുന്നു. ചായക്കടയിൽനിന്ന് എടുത്ത സ്റ്റീൽ ജഗ് കൊണ്ട് തലക്കടിച്ചു. തലക്ക് പരിക്കേറ്റ നവാസ് കരുനാഗപ്പള്ളി ഗവ. താലൂക്ക് ആസ്ഥാന ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി. സംഭവത്തിനുശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെട്ട നാസിഫിനെ മണപ്പള്ളി ജങ്ഷനിൽനിന്ന് പൊലീസ് പിടികൂടുകയായിരുന്നു. ഇയാളെ റിമാൻഡ് ചെയ്തു. കരുനാഗപ്പള്ളി ഇൻസ്പെക്ടർ ജി. ഗോപകുമാറിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ അലോഷ്യസ് അലക്സാണ്ടർ, കെ.എസ്. ധന്യ, എ.എസ്.ഐമാരായ ഷാജിമോൻ, നന്ദകുമാർ, നിസാമുദ്ദീൻ എന്നിവരടങ്ങിയ സംഘമാണ് യുവാവിനെ പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.