അഞ്ച് നൂറ്റാണ്ടിലേറെ പഴക്കമുള്ള പാവുമ്പ കല്ലുപാലം പുരാവസ്തുവകുപ്പ് ഏറ്റെടുക്കുന്നു

കരുനാഗപ്പള്ളി: പാവുമ്പ വില്ലേജിൽ പാവുമ്പ ക്ഷേത്രത്തിനുസമീപം നൂറ്റാണ്ടുകളായി സ്ഥിതിചെയ്യുന്ന പാവുമ്പ കല്ലുപാലത്തിന് ശാപമോഷം. പ്രാധാന്യം കണക്കിലെടുത്ത് പുരാവസ്തു വകുപ്പിന്‍റെ സംരക്ഷിത സ്മാരകമാക്കാൻ തീരുമാനമായതായി സി.ആർ. മഹേഷ് എം.എൽ.എ അറിയിച്ചു. രാജഭരണ കാലത്താണ് ഒറ്റക്കല്ലിൽ പാലം നിർമിച്ചത്. വെള്ളാരംകല്ലുകൾ ആണ് നിർമാണത്തിന് ഉപയോഗിച്ചിരുന്നത്. 500 വർഷത്തിലേറെ പാലത്തിന് പഴക്കമുണ്ടെന്നാണ് പഴമക്കാർ പറയുന്നത്. ചരിത്രപ്രാധാന്യം ഏറെയുള്ള പാവുമ്പാ കല്ലുപാലം പ്രളയത്തിൽ തകർന്നുപോകുമോ എന്ന ആശങ്ക നാട്ടുകാർക്ക് ഉണ്ടായിരുന്നു. പാലത്തിന്‍റെ ചരിത്രപ്രാധാന്യം നഷ്ടപ്പെടാതിരിക്കാനും സംരക്ഷിക്കാനും പാവുമ്പ സുനിൽ ചെയർമാനും മേലോട്ട് പ്രസന്നകുമാർ കൺവീനറും ഐക്കര ഗോപാലകൃഷ്ണൻ രക്ഷാധികാരിയുമായി വാർഡ് മെംബർ കെ. കൃഷ്ണകുമാറിന്റെയും നേതൃത്വത്തിൽ ആക്ഷൻ കൗൺസിൽ പ്രവർത്തിച്ചിരുന്നു. ഇത് സംബന്ധിച്ച ആവശ്യം ഉന്നയിച്ച് എം.എൽ.എ നിരവധി തവണ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലിന് കത്ത് നൽകുകയും ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് പാലം ഏറ്റെടുക്കാൻ തീരുമാനമായത്. ചിത്രം: കരുനാഗപ്പള്ളിയിലെ പാവുമ്പ ക്ഷേത്രത്തിന് സമീപം പള്ളിക്കലാറിന്‍റെ കൈവഴിക്ക് കുറുകെയുള്ള നൂറ്റാണ്ട് പഴക്കമുള്ള പുരാതന പാലം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.