പകുത്തുകൊണ്ടുപോയ മൈതാനം

ലാൽ ബഹദൂർ സ്റ്റേഡിയം, ക്വയ്ലോൺ അത്ലറ്റിക് ക്ലബ്, സ്പോട്സ് ഹോസ്റ്റൽ, നീന്തൽകുളം എന്നിങ്ങനെ കായികക്കുതിപ്പിനായുള്ള സൗകര്യങ്ങൾക്കായി പീരങ്കി മൈതാനത്തിന്‍റെ നല്ലൊരു പങ്കും പകുത്തെടുത്ത് പോയപ്പോൾ ചെറുതല്ലാത്തൊരുഭാഗം ദേശീയപാതയോട് ചേർന്നുതന്നെ ബാക്കിയായിരുന്നു. പൊതുജനങ്ങൾക്ക് കായികപരിശീലനത്തിനും പൊതുപരിപാടികൾക്കും ഒത്തുചേരലുകൾക്കും ആ ചെമ്മൺ മൈതാനം ഇടമൊരുക്കി. അവിടേക്ക് അപ്രതീക്ഷിതമായാണ് കഴിഞ്ഞവർഷം ഇൻഡോർ സ്റ്റേഡിയവുമായി സ്പോർട്സ് കൗൺസിൽ രംഗപ്രവേശനം ചെയ്തത്. അനുവദിച്ചതിലും 20 സെന്‍റ് കൂടി എടുത്ത് മൈതാനത്തിന്‍റെ ഭൂരിഭാഗവും അവർ കെട്ടിത്തിരിച്ചപ്പോഴും ബാക്കിയായ ഒരേക്കറോളം ഭാഗത്ത് പീരങ്കി മൈതാനം നീണ്ടുകിടന്നു. എന്നാൽ, ഇപ്പോൾ ആ നീക്കിയിരിപ്പും നഷ്ടമാകലിന്‍റെ വക്കിലായപ്പോഴാണ് പ്രതിഷേധവുമായി നാടൊന്നിച്ച് രംഗത്തെത്തിയിരിക്കുന്നത്. ..................................... നിർമാണത്തിനെതിരെ സി.പി.എമ്മും സി.പി.ഐയും കൊല്ലം: പീരങ്കി മൈതാനം കോൺക്രീറ്റ് കൂടാരമാക്കുന്നതിനെതിരെ സി.പി.എമ്മും സി.പി.ഐയും രംഗത്തെത്തി. കലക്ടറേറ്റ് അനക്സ് നിർമിക്കാനുള്ള തീരുമാനം രാഷ്ട്രീയ നേതൃത്വത്തിന്‍റെ അറിവോടെയല്ലെന്നും ഉദ്യോഗസ്ഥരുടേത് മാത്രമാണെന്നുമാണ് ഇരുപാർട്ടികളുടെയും നേതാക്കൾ പറയുന്നത്. വിഷയം ചർച്ച ചെയ്യാൻ ഇരുപാർട്ടികളുടെയും ജില്ല നേതൃത്വം യോഗംചേരും. സി.പി.എമ്മിന്‍റെയും സി.പി.ഐയുടെയും നേതാക്കൾ തമ്മിലും ചർച്ച നടത്തും. അനക്സ് നിർമാണത്തിന് മറ്റൊരുസ്ഥലം കണ്ടെത്താൻ സർക്കാറിനോട് ആവശ്യപ്പെടാനാണ് സാധ്യത. .......................... ചരിത്രത്തിന്‍റെ ഭാഗമായ പീരങ്കി മൈതാനം സംരക്ഷിക്കപ്പെടണം. പൊതുപരിപാടികൾ സംഘടിപ്പിക്കാനും ജനങ്ങൾക്ക് ഒത്തുകൂടാനുമുള്ള ഇടമായി നിലനിൽക്കണം. അവിടെ കലക്ടറേറ്റ് അനക്സ് നിർമിക്കുന്നതിനോട് യോജിപ്പില്ല. -എസ്. സുദേവൻ (സി.പി.എം ജില്ല സെക്രട്ടറി) ......................... കൊല്ലത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ട് നിൽക്കുന്ന സ്ഥലത്ത് കലക്ടറേറ്റ് അനക്സ് അടക്കമുള്ള നിർമാണ പ്രവൃത്തികൾ ആലോചിക്കുന്നത് ശരിയല്ല. അഷ്ടമുടിക്കായൽ, ആശ്രാമം മൈതാനം എന്നിവ പോലെ പീരങ്കി മൈതാനവും കൊല്ലത്തിന്‍റെ അടയാളമാണ്. ഇതെല്ലാം ചേർന്നാണ് കൊല്ലം രൂപപ്പെടുത്തിയത്. ഏതെങ്കിലും ഉദ്യോഗസ്ഥന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഇത്തരം തീരുമാനങ്ങൾ ഉണ്ടാകരുത്. ഗൗരവതരമായ ആലോചനകൾ ഉണ്ടാകണം. -മുല്ലക്കര രത്നാകരൻ (സി.പി.ഐ ജില്ല സെക്രട്ടറി)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.