മയ്യനാടിൻെറ വിവിധ ഭാഗങ്ങൾ വെള്ളത്തിലായി മയ്യനാട്: കനത്തമഴയിൽ മയ്യനാടിൻെറ വിവിധ ഭാഗങ്ങൾ വെള്ളത്തിനടിയിലായി. മയ്യനാട് പോസ്റ്റ് ഓഫിസും പരിസരവും വെള്ളത്തിൽ മുങ്ങി. പോസ്റ്റ് ഓഫിസിന് മുൻവശമുള്ള ഓട കഴിഞ്ഞ മഴക്കാലത്ത് വൃത്തിയാക്കിയെങ്കിലും മേൽമൂടിയിടാത്തതുകാരണം മണ്ണും ചെളിയും നിറഞ്ഞ് മലിനജലം ഒഴുകാതെ കെട്ടിക്കിടക്കുകയാണ്. മലിനജലത്തിലിറങ്ങിവേണം പോസ്റ്റ് ഓഫിസ് ജീവനക്കാർക്കും ഇടപാടുകാർക്കും ഓഫിസിലെത്താൻ. ജന്മംകുളം ക്ഷേത്രം, വില്ലേജ് ഓഫിസ്, കോവിഡ് ട്രീറ്റ്മൻെറ് സൻെറർ, പുത്തൻകുളം എന്നിവിടങ്ങളിലും വെള്ളം കയറി. ഓടകളിൽ മണ്ണുനിറഞ്ഞതാണ് മയ്യനാട്ടെ വെള്ളക്കെട്ടിന് കാരണം. പരിഹാരം ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ മയ്യനാട് യൂനിറ്റ് സെക്രട്ടറി മോഹൻദാസും, മത്സ്യത്തൊഴിലാളി കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് റാഫേൽ കുര്യനും വിഷയം അധികൃതരുടെ ശ്രദ്ധയിൽപെടുത്തി. എത്രയുംപെട്ടെന്ന് ഓട വൃത്തിയാക്കി ജനങ്ങളുടെ ബുദ്ധിമുട്ടിന് പരിഹാരം കാണാൻ അധികൃതർ തയാറാകണമെന്നാണ് ഇവരുടെ ആവശ്യം. നന്മ വണ്ടി പര്യടനം തുടങ്ങി (ചിത്രം) ഓച്ചിറ: കരുനാഗപ്പള്ളി താലൂക്കിലെ നിർധന കുടുംബങ്ങൾക്ക് പലവ്യഞ്ജനം ഉൾപ്പെടെയുള്ള ഭക്ഷ്യധാന്യങ്ങൾ മാസംതോറും വീട്ടിലെത്തിച്ച് നൽകുന്ന നന്മ വണ്ടി പര്യടനം തുടങ്ങി. കരുനാഗപ്പള്ളി നാട്ടരങ്ങ് ചാരിറ്റബിൾ ഫോറം സുമനസ്സുകളുടെ സഹകരണത്തോടെയാണ് പദ്ധതി യാഥാർഥ്യമാക്കിയത്. ജീവകാരുണ്യ പ്രവർത്തകനായ ശശിധരൻ അനിയൻസ് ഫ്ലാഗ്ഓഫ് ചെയ്തു. ഷാജഹാൻ രാജധാനി അധ്യക്ഷത വഹിച്ചു. സുരേഷ് പാലക്കോട്ട്, നജീബ് മണ്ണേൽ, രശ്മി രവീന്ദ്രൻ, സലിം കൊല്ലം, മെഹർഖാൻ ചേന്നല്ലൂർ, മുഹമ്മദ് പൈലി, നാട്ടരങ്ങ് സെക്രട്ടറി ബിജു മുഹമ്മദ് എന്നിവർ സംസാരിച്ചു. കഞ്ചാവും പണവും പിടികൂടി; പ്രതി രക്ഷപ്പെട്ടു കുണ്ടറ: മുൻ കഞ്ചാവ് കേസിലെ പ്രതിയിൽനിന്ന് ഒന്നേകാൽ കിലോ കഞ്ചാവ് പിടികൂടി. സ്കൂൾ കുട്ടികൾക്കുൾെപ്പടെ കഞ്ചാവ് വിൽപന നടത്തിവന്ന കൊറ്റങ്കര മുണ്ടൻചിറ ബിനു ഭവനത്തിൽ ബെന്നിയിൽ നിന്നാണ് കഞ്ചാവും പണവും പിടികൂടിയത്. ഒന്നേകാൽ കിലോയോളം കഞ്ചാവ്, 10000 രൂപ എന്നിവ കൊല്ലം എക്സൈസ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഐ. നൗഷാദിൻെറ നേതൃത്വത്തിലുള്ള സംഘം കണ്ടെടുത്തു. നേരത്തെ ഇയാളെ കൊല്ലം എക്സൈസ് സ്പെഷൽ സ്ക്വാഡ് ഒന്നേകാൽ കിലോയോളം കഞ്ചാവും ബൈക്കുമായി അറസ്റ്റ് ചെയ്ത് ജയിലിലാക്കിയിരുന്നു. മാമൂട്, മുണ്ടൻചിറ, വേലൻകോണം ഭാഗങ്ങൾ കേന്ദ്രീകരിച്ച് ബെന്നി വൻതോതിൽ യുവാക്കൾക്കിടയിൽ കഞ്ചാവ് വിൽപന നടത്തിവരുന്നതായി കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമീഷണർ പി.കെ. സനുവിനു ലഭിച്ച രഹസ്യവിവരത്തിൻെറ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. എക്സൈസ് ഇൻസ്പെക്ടർ ടി. രാജീവ്, സിവിൽ എക്സൈസ് ഓഫിസർമാരായ നഹാസ്, അനൂപ് എ. രവി, കബീർ, മനു കെ. മണി, നിതിൻ എന്നിവരാണ് റെയ്ഡ് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.