കാസർകോട്: കോവിഡ് രോഗവ്യാപനത്തിെൻറ രണ്ടാം തരംഗത്തിനുള്ള സാധ്യത പരിഗണിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ ജില്ലതല കേവിഡ് കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. ജില്ല കലക്ടര്‍ ഡോ.ഡി. സജിത് ബാബു അധ്യക്ഷത വഹിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ താഴെ പറയുന്ന പ്രകാരം കൂടുതല്‍ കര്‍ശനമാക്കും.
ജില്ലയില്‍ ഹോട്ടലുകളുടെ പ്രവര്‍ത്തനം രാത്രി ഒമ്പതുവരെ മാത്രമേ അനുവദിക്കു. രാത്രി 11വരെ തുറക്കാന്‍ അനുവദിക്കണമെന്ന ഹോട്ടല്‍ ആൻഡ് റസ്റ്റാറൻറ് അസോസിയേഷന്‍ നല്‍കിയ അപേക്ഷയിലാണ്, കോവിഡ് വ്യാപനം കണക്കിലെടുത്ത് സമയം നീട്ടാനാവില്ലെന്ന് കലക്ടര്‍ അറിയിച്ചത്.
ജില്ലയിലെ തട്ടുകടകള്‍ക്ക് വൈകീട്ട് വരെ പ്രവര്‍ത്തിക്കാം. എന്നാല്‍, പാഴ്‌സല്‍ മാത്രമേ വിതരണം ചെയ്യാന്‍ അനുമതിയുള്ളൂ. തട്ടുകടകള്‍ക്ക് സമീപം നിന്ന് ഭക്ഷണം കഴിക്കാന്‍ പാടില്ല. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍ പൊളിച്ചു നീക്കും. പൊതുജനതാല്‍പര്യം മുന്‍ നിര്‍ത്തിയാണ് തീരുമാനം. തട്ടുകടകള്‍ നിയമലംഘനം തുടര്‍ന്നാല്‍ നടപടി കര്‍ശനമാക്കുന്നതിന് മാഷ് പദ്ധതിയുടെ ഭാഗമായ അധ്യാപകരെ ചുമതലപ്പെടുത്തി. ഇതിന് ആവശ്യമായ പൊലീസ്, റവന്യൂ വകുപ്പുകളുടെ സഹായവും ലഭ്യമാക്കും.
ജില്ലയിലെ ഹോട്ടലുകളിലും തട്ടുകടകളിലും ഉള്‍പ്പെടെ എല്ലാ കടകളിലും ഉടമകളും ജീവനക്കാരും ഗ്ലൗസും മാസ്‌ക്കും ധരിക്കണം. ഇത് പരിശോധിക്കാന്‍ മാഷ് പദ്ധതിയിലെ അധ്യാപകരെ നിയോഗിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്തണ നിയമപ്രകാരം കര്‍ശന നടപടി സ്വീകരിക്കും.
മറ്റു സംസ്ഥാനങ്ങളില്‍നിന്ന് അന്തർ സംസ്ഥാന തൊഴിലാളികള്‍ ജില്ലയില്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. അന്തർ സംസ്ഥാന തൊഴിലാളികള്‍ ജില്ലയില്‍ വന്നാല്‍ ക്വാറൻറീന്‍ കാലാവധി പൂര്‍ത്തിയാക്കിയാല്‍ മാത്രമേ പുറത്തിറങ്ങി തൊഴിലെടുക്കാന്‍ അനുവദിക്കൂ. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. തൊഴിലാളികളെ കൊണ്ടുവരുന്ന കരാറുകാര്‍ തൊഴിലാളികളുടെ ഉത്തരവാദിത്തമേറ്റെടുക്കണം. അന്തർ സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ ജില്ല ലേബര്‍ ഓഫിസറെ ചുമതലപ്പെടുത്തി. ജില്ല ലേബര്‍ ഓഫിസര്‍ ഒരാഴ്ചക്കകം ജില്ല കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
ഡ്രൈവിങ് ടെസ്റ്റിനു വരുന്നവരും കൂടെ വരുന്നവരും ആൻറിജന്‍ പരിശോധന നടത്തണം. ടെസ്റ്റ് ഗ്രൗണ്ടിന് സമീപം സൗജന്യ ആൻറിജന്‍ ടെസ്റ്റിന് ആരോഗ്യ വകുപ്പ് സൗകര്യം ഒരുക്കും. ആൻറിജന്‍ പരിശോധന ജില്ലയില്‍ കൂട്ടിയിട്ടുണ്ട്. പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞിട്ടുണ്ട്. കൂടുതല്‍ പേര്‍ പരിശോധനക്ക് സന്നദ്ധമാകണമെന്ന് ജില്ല കലക്ടര്‍ പറഞ്ഞു.
കോവിഡ് ആശുപത്രിയായ കാഞ്ഞങ്ങാട് ജില്ല ആശുപത്രി ഡിസംബര്‍ ഒന്നുമുതല്‍ പഴയതുപോലെ പ്രവര്‍ത്തനം പുനരാരംഭിക്കും. ഉക്കിനടുക്ക ഗവ. മെഡിക്കല്‍ കോളജിലും തെക്കില്‍ ചട്ടഞ്ചാല്‍ കോവിഡ് ആശുപത്രിയിലും അതിഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികള്‍ക്കുള്ള ചികിത്സ സംവിധാനങ്ങള്‍ ഉടന്‍ സജ്ജമാകുമെന്ന് ഡി.എം.ഒ പറഞ്ഞു.
കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ 50 ശതമാനം ആളുകളെ ഉള്‍പ്പെടുത്തി പരിശീലനം പുനരാരംഭിക്കാന്‍ അനുമതി.പച്ചക്കറി-പഴം വില്‍പന ഉൾപ്പെടെയുള്ള കടകളിലെ ജീവനക്കാര്‍ ആൻറിജന്‍ ടെസ്റ്റ് നടത്തണം.മലയോരങ്ങളിലെ പട്ടികവര്‍ഗ കോളനികളില്‍ കോവിഡ് പ്രതിരോധം ഊര്‍ജിതമാക്കണം.കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്ത കോളനികളില്‍ കാലതാമസം കൂടാതെ ഭക്ഷ്യകിറ്റ് വിതരണം ചെയ്യണമന്ന് ജില്ല സപ്ലൈ ഓഫിസര്‍ക്ക് നിർദേശം നല്‍കി. യോഗത്തില്‍ ജില്ല പൊലീസ് മേധാവി ഡി. ശില്‍പ, ഡി.എം.ഒ ഡോ.എ.വി. രാംദാസ്, എ.ഡി.എം എന്‍. ദേവീദാസ്, സബ് കലക്ടര്‍ ഡി.ആര്‍. മേഘശ്രീ, ആര്‍.ഡി.ഒ ഷുക്കൂര്‍, വിവിധ വകുപ്പുകളുടെ മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.