വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പണിമുടക്കിനെ തുടർന്ന് പഴയങ്ങാടിയിൽ കടകൾ അടഞ്ഞു കിടക്കുന്നു.
പഴയങ്ങാടി: ഡിവൈഡർ സ്ഥാപിച്ചത് വ്യാപാര മേഖലയെ തകർത്തുവെന്നും അശാസ്ത്രീയമായ ഗതാഗത പരിഷ്ക്കരണം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തിയ പണിമുടക്കിനെ തുടർന്ന് പഴയങ്ങാടിയിലെ ഹോട്ടലുകളും മരുന്നു ഷാപ്പുകളുമടക്കമുള്ള വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞു കിടക്കുന്നു. പിലാത്തറ - പഴയങ്ങാടി കെ.എസ്.ടി.പി. റോഡിൽ എരിപുരം മുതൽ പഴയങ്ങാടി വരെ സ്ഥാപിച്ച ഡിവൈഡറിനെ ചൊല്ലിയാണ് പണിമുടക്ക്.
650 ൽ പരം അംഗങ്ങളുള്ള വ്യാപാരി വ്യവസായി ഏകോപന സമിതി പഴയങ്ങാടി യൂണിറ്റ് അംഗങ്ങളാണ് പണിമുടക്കുന്നത്. വൻകിട വ്യാപാര സ്ഥാപനങ്ങളും ചെറുകിട സ്ഥാപനങ്ങളും ഹോട്ടലുകളും മരുന്ന് ഷാപ്പുകളും അടക്കമുള്ളവർ പണിമുടക്കിലാണ്. പഴയങ്ങാടി ബസ് സ്റ്റാൻ്റിൽ വ്യാപാരി വ്യവസായി സമിതിയുടെ നിയന്ത്രണത്തിലുള്ള കടകൾ മാത്രമാണ് തുറന്നു പ്രവർത്തിച്ചത്. രാവിലെ ആറ് മണി മുതൽ മുഴുസമയ പണിമുടക്കിനാണ് ഏകോപന സമിതി ആഹ്വാനം ചെയ്തത്.
പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടായില്ലെങ്കിൽ അനിശ്ചിത കാല പണിമുടക്കടക്കമുള്ള പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാനാണ് സമിതിയുടെ നീക്കം. ഗതാഗത കുരുക്ക് പരിഹാരിക്കുവാൻ ലക്ഷ്യമിട്ട് പരീക്ഷണാടിസ്ഥനത്തിൽ സ്ഥാപിച്ച ഡിവൈഡർ ലക്ഷ്യം കണ്ടില്ലെന്നും ഗതാഗതക്കുരുക്ക് വർധിക്കുന്നതിന് കാരണമായെന്നുമാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.