കണ്ണൂർ: പാര്‍ട്ടിക്കെതിരെ മത്സരിച്ച് വിജയിക്കുന്നവരോട് സി.പി.എം കാണിക്കുന്ന ശത്രുത മനോഭാവം തളിപ്പറമ്പ് എം.എല്‍.എ ടി.കെ. ഗോവിന്ദനോട് കാണിക്കേണ്ടതില്ലെന്ന് നേതൃത്വം. കെ.കെ. രമയെ പോലെ പാര്‍ട്ടിക്കെതിരെ മത്സരിച്ച് വിജയിച്ച എം.എല്‍.എമാരോട് സഹകരിക്കാന്‍ സി.പി.എം തയാറായിരുന്നില്ല. അതേ നിലപാട് തളിപ്പറമ്പില്‍ എടുക്കുന്നത് ആത്മഹത്യാപരമായിരിക്കുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. പാര്‍ട്ടിക്കാരല്ലാത്ത എം.പി, എം.എല്‍.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നിവരാണ് തളിപ്പറമ്പിലുള്ളത്.
സംസ്ഥാനഭരണവുമില്ല. അതേസമയം പരിയാരം, കുറുമാത്തൂര്‍, മയ്യില്‍, കുറ്റിയാട്ടൂര്‍, മലപ്പട്ടം പഞ്ചായത്ത് ഭരണവും ആന്തൂര്‍ നഗരസഭ ഭരണവും സി.പി.എമ്മിന്റെ കൈയിലാണ്. എം.എല്‍.എയുമായി സഹകരിക്കാതിരുന്നാല്‍ സംസ്ഥാന-കേന്ദ്ര സര്‍ക്കാര്‍ ഫണ്ടുകളും പദ്ധതികളും വാങ്ങിയെടുക്കാന്‍ കഴിയില്ല. ഈ തിരിച്ചറിവാണ് സി.പി.എമ്മിനെ എം.എല്‍.എയുമായി സഹകരിക്കാന്‍ പ്രേരിപ്പിച്ചത്. ടി.കെ. ഗോവിന്ദന്‍ യു.ഡി.എഫ് പിന്തുണയിൽ മത്സരിച്ചത് എല്‍.ഡി.എഫിനെതിരെയാണെങ്കിലും ജയിച്ചതിനുശേഷം എല്ലാ വിഭാഗങ്ങളുമായി പൂര്‍ണ സഹകരണത്തിലാണ്.
കഴിഞ്ഞദിവസം സി.പി.എമ്മുകാരായ പഞ്ചായത്ത് പ്രസിഡന്റുമാരുമായി എം.എല്‍.എ ടെലിഫോണില്‍ ആശയവിനിമയം നടത്തിയിരുന്നു. യു.ഡി.എഫ് സര്‍ക്കാറിന്റെ ആദ്യ ബജറ്റില്‍ ഉള്‍പ്പെടുത്തേണ്ട പദ്ധതികളെ കുറിച്ച് നിയോജകമണ്ഡലത്തിലെ തദേശസ്ഥാപനങ്ങളുടെ അഭിപ്രായം തേടുന്നതിന്റെ ഫലമായാണ് ഇത്തരമൊരു ആശയവിനിമയം നടത്തിയത്. കഴിഞ്ഞദിവസം നടന്ന സി.പി.എം ഏരിയ കമ്മിറ്റി യോഗം പ്രധാനമായും പി.കെ. ശ്യാമളയുടെ പരാജയമാണ് ചര്‍ച്ച ചെയ്തത്.
കാസർകോട്ടെ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം രാജഗോപാലും കണ്ണൂര്‍ ജില്ല സെക്രട്ടേറിയറ്റ് അംഗം സി. സത്യപാലുമായിരുന്നു ഏരിയ കമ്മിറ്റിയിൽ മേൽക്കമ്മിറ്റി പ്രതിനിധികളായി പങ്കെടുത്തത്. ജില്ല കമ്മിറ്റിയംഗം കൂടിയായ പി.കെ. ശ്യാമള ഏരിയ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. ജില്ലയിലെ ഏരിയ കമ്മിറ്റി യോഗങ്ങളില്‍ കോഴിക്കോട്-കാസർകോട് ജില്ലകളിലെ സംസ്ഥാന കമ്മിറ്റി അംഗങ്ങളാണ് പങ്കെടുക്കുന്നത്. എം.എല്‍.എയോടുള്ള പാർട്ടി സമീപനം എങ്ങനെയായിരിക്കും എന്നകാര്യം അടുത്തദിവസംതന്നെ സി.പി.എം അണികളെ അറിയിക്കുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.