കൊട്ടിയൂർ: ചപ്പമലയിൽ കടുവ കൊണ്ടുപോയെന്ന് കരുതിയ ആടിനെ തിരിച്ചുകിട്ടി. വെള്ളിയാഴ്ച ഉച്ചയോടെയാണ് കണ്ടംപറമ്പിൽ ജോഷി ആറ് ആടുകളെ മേയാൻ വിട്ടത്. എന്നാൽ, വൈകീട്ട് ആടുകൾ തിരിച്ച് വീട്ടിലെത്തിയപ്പോൾ ഒരു ആടിനെ കാണാനില്ലായിരുന്നു. ഇതേത്തുടർന്ന് പരിസര പ്രദേശം മുഴുവൻ തിരച്ചിൽ നടത്തിയെങ്കിലും ആടിനെ കണ്ടെത്തിയില്ല. തുടർന്നാണ് കൊട്ടിയൂർ വെസ്റ്റ് ഫോറസ്റ്റ് വിഭാഗത്തെ വിവരമറിയിച്ചത്.
ഇതിന്റെ അടിസ്ഥാനത്തിൽ കൊട്ടിയൂർ വെസ്റ്റ് ഫോറസ്റ്റ് സെക്ഷൻ ഓഫിസർ സജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം പ്രദേശത്ത് തിരച്ചിൽ നടത്തുകയും പടക്കം പൊട്ടിക്കുകയും ചെയ്തുവെങ്കിലും ആടിനെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതേത്തുടർന്ന് ശനിയാഴ്ച രാവിലെ നടത്തിയ തിരച്ചിലിലാണ് കുറച്ച് അകലെയുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ മരത്തിൽ കുടുങ്ങിയ നിലയിൽ ആടിനെ കണ്ടെത്തിയത്.
പ്രദേശത്ത് വളർത്തു മൃഗങ്ങളെ വന്യജീവികൾ പിടിക്കുന്ന സംഭവമുണ്ടായിട്ടുണ്ടെന്നും അങ്ങനെയാണ് ഇതുമെന്ന് കരുതിയതെന്നും ജോഷിയുടെ ഭാര്യ പറഞ്ഞു. ആടിനെ പരിക്കേൽക്കാതെ തന്നെ തിരിച്ചുകിട്ടിയതായി വെസ്റ്റ് ഫോറസ്റ്റ് സെക്ഷൻ ഓഫിസർ സജീവ് കുമാറും പറഞ്ഞു. എന്തായാലും കടുവ കൊണ്ടു പോയെന്ന് കരുതിയ ആടിനെ തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് വീട്ടുടമ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.