ജില്ല പഞ്ചായത്ത് വികസനഫണ്ടിൽ സർക്കാർ വെട്ടിയത്‌ 12.73 കോടി

കണ്ണൂർ: ജില്ല പഞ്ചായത്തിന്റെ വികസന ഫണ്ടിൽനിന്ന്‌ സർക്കാർ വെട്ടിയത്‌ 12.73 കോടി രൂപ. 2026-27 വർഷത്തെ ജില്ല പഞ്ചായത്ത്‌ ബജറ്റിൽ ഉൾപ്പെടുത്തുകയും ജില്ല ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചതുമായ പദ്ധതികളിൽ 3,61,95,000 രൂപയാണ്‌ സർക്കാറിന്റെ ബജറ്റിൽ വെട്ടിക്കുറച്ചത്‌. 9.11 കോടി രൂപ ധനകാര്യ കമീഷൻ ഗ്രാന്റും വെട്ടിക്കുറച്ചു. 2025-26ൽ അനുവദിച്ച്‌ പുതിയ ബജറ്റിൽ ഉൾപ്പെടുത്തിയതാണ്‌ ഇ‍ൗ തുക. ജില്ല പഞ്ചായത്തിന്റെ വികസനക്ഷേമ പദ്ധതികളെയാകെ താറുമാറാക്കുന്നതാണ്‌ ഇ‍ൗ നടപടി.

ഭരണസമിതി ചുമതലയേറ്റ്‌ നാലുമാസം തികയുമ്പോഴും പുതിയ സാമ്പത്തിക വർഷത്തെ വികസന ഫണ്ടിന്റെ ഒന്നാം ഗഡു കൈമാറിയിട്ടില്ല. തെരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ടം നിലനിന്നിരുന്നതിനാൽ കഴിഞ്ഞ സാമ്പത്തിക വർഷത്തെ മൂന്നാം ഗഡു തുകയായ 16 കോടി രൂപയും ലഭിച്ചിരുന്നില്ല. ഇതോടെ ജില്ല പഞ്ചായത്തിന്റെ വികസന പദ്ധതികളും ക്ഷേമപ്രവർത്തനങ്ങളും ഉൾപ്പെടെ സ്‌തംഭിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. പ്രതിസന്ധിയിൽ അടിയന്തര ഇടപെടൽ വേണമെന്ന്‌ ആവശ്യപ്പെടുന്ന പ്രമേയം ജില്ല പഞ്ചായത്ത്‌ ഐകകേണ്ഠ്യന

പാസാക്കി. വൈസ് പ്രസിഡന്റ്‌ ടി. ഷബ്‌നയാണ്‌ ഇതു സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്‌. ജില്ല പഞ്ചായത്തുകൾ ഉൾപ്പെടെ തദ്ദേശ സ്ഥാപനങ്ങളുടെ വെട്ടിക്കുറച്ച വികസന ഫണ്ട്‌ പുനഃസ്ഥാപിക്കണമെന്ന്‌ പ്രമേയം ആവശ്യപ്പെട്ടു. വികലാംഗർക്കുള്ള മുച്ചക്ര വാഹന വിതരണം മുതൽ ആശുപത്രികളിലെ മരുന്ന്‌ വിതരണവും ജീവനക്കാരുടെ ശമ്പളവും ഉൾപ്പെടെ പ്രതിസന്ധിയിലാണെന്ന്‌ പ്രസിഡന്റ്‌ ബിനോയ്‌ കുര്യൻ പറഞ്ഞു.

ധനകാര്യ കമീഷൻ ഗ്രാന്റ്‌ വെട്ടിക്കുറച്ചത്‌ ശുചിത്വപ്രവർത്തനങ്ങളെയും മാലിന്യ സംസ്‌കരണത്തെയും തകർക്കും. ആദ്യത്തെ നാലുമാസം ചെയ്‌തുതീർക്കേണ്ട വികസനം പ്രവർത്തനങ്ങൾ സമയബന്ധിതമായി തീർക്കാൻ പ്രയാസം നേരിടുമെന്നും ബിനോയ്‌ കുര്യൻ പറഞ്ഞു. രജനി മോഹൻ, പി.പി. പവിത്രൻ, എസ്‌. ജയശ്രീ, മുസ്‌തഫ കോടിപ്പൊയിൽ തുടങ്ങിയവർ സംസാരിച്ചു. പി.എം.ജി.എസ്‌.വൈ പദ്ധതിയിൽ പൂർത്തിയാക്കിയ റോഡുകൾ അഞ്ചുവർഷം പൂർത്തിയാകുന്ന മുറക്ക്‌ കരാറുകാർ അറ്റകുറ്റപ്പണി പൂർത്തിയാക്കി ജില്ല പഞ്ചായത്തിന്‌ കൈമാറണമെന്ന്‌ യോഗം തീരുമാനിച്ചു. കൈമാറ്റം വൈകുന്നത്‌ ആസ്‌തിയിൽ യഥാസമയം ഉൾപ്പെടുത്തുന്നതിന്‌ തടസ്സമാകും. ഇത്‌ ജില്ല പഞ്ചായത്തിന്‌ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതായും പ്രസിഡന്റ്‌ അറിയിച്ചു.

Tags:    
News Summary - The government cut 12.73 crores from the district panchayat development fund

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.