പടന്ന: കോവിഡ് 19 എന്ന മഹാമാരിയുടെ ഏറ്റവും ഭീകരമായ മുഖം അനുഭവിച്ചറിഞ്ഞവരാണ് തൃക്കരിപ്പൂർ കൈക്കോട്ട്കടവ് സ്വദേശി ശുഹൈബും ഭാര്യ പടന്ന സ്വദേശി സൗദയും.ഇവരുടെ 7 വയസ്സുള്ള മകൾ അടക്കം വീട്ടിലെ 7 പേർക്കാണ് പരിശോധനയിൽ പോസിറ്റിവ് ആണെന്ന് കണ്ടെത്തിയത്. ഇതിൽ ഉപ്പ മരണത്തിന് കീഴടങ്ങുകയും ചെയ്തു. ഉറ്റവർ കോവിഡ് സെൻററിൽ ആയതോടെ വീട്ടിൽ ഒറ്റപ്പെട്ട സൗദക്ക് ഭർതൃപിതാവിെൻറ മരണത്തിനും നിസ്സഹായതയോടെ സാക്ഷിയാകേണ്ടി വന്നു.
പ്രദേശത്ത് വ്യാപകമായ പനിയെ തുടർന്ന് ജൂൈല 28ന് നടത്തിയ പരിശോധനയിൽ ശുഹൈബിനും പെങ്ങളുടെ മകനും പോസിറ്റിവ് ആകുകയായിരുന്നു. നീലേശ്വരത്ത് കോവിഡ് സെൻററിലേക്ക് മാറുമ്പോൾ ഇരുവർക്കും നേരിയ പനിയും ചുമയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. പൊലീസിൽ ജോലി ചെയ്യുന്ന പെങ്ങളുടെ മറ്റൊരു മകൻ ജോലി സ്ഥലത്ത് നടന്ന ടെസ്റ്റിൽ പങ്കെടുത്തപ്പോൾ ആ റിസൽട്ടും പോസിറ്റിവ്. പിറ്റേന്ന് നടന്ന ടെസ്റ്റിൽ പെങ്ങളുടെ ഫലവും പോസിറ്റിവ് ആയതോടെ കുടുംബത്തിലെ നാല് പേർ കോവിഡ് സെൻററിലായി.
പെരുന്നാൾ ദിനത്തിലാണ് ശുഹൈബിൻറ പിതാവ് അബ്ദുൽ റഹ്മാൻ മരിക്കുന്നത്. കൈക്കോട്ട് കടവിൽ മറിയം ഓയിൽ മില്ല് എന്ന സ്ഥാപനം നടത്തി വരുന്ന മത രാഷ്ട്രീയ മേഖലകളിൽ നിറഞ്ഞ് നിന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. മരണത്തെ തുടർന്ന് വീട്ടിൽ ബാക്കിയുള്ളവരിൽ നടത്തിയ പരിശോധനയിൽ ശുഹൈബിെൻറ ഉമ്മക്കും ഏഴ് വയസ്സുള്ള മകൾക്കും കൂടി പോസിറ്റിവ് ആണെന്ന് തെളിഞ്ഞു.
ഒടുവിൽ നീലേശ്വരം പാലാത്തടം യൂനിവേഴ്സിറ്റി കാമ്പസ് ഹോസ്റ്റൽ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കോവിഡ് സെൻററിലെ പത്ത് ദിവസത്തെ ചികിത്സക്ക് ശേഷം നെഗറ്റിവ് ആയതിനെ തുടർന്ന് ശുഹൈബും പെങ്ങളുടെ രണ്ട് മക്കളും ഇന്നലെ വീട്ടിലേക്ക് മടങ്ങി.
സ്ത്രീകളും കുഞ്ഞും അടക്കമുള്ളവർ ഇപ്പോഴും പടന്നക്കാട് കോവിഡ് സെൻററിലാണ്. മറ്റുള്ളവരും ഉടൻ സുഖപ്പെട്ട് തിരികെ വരുമെന്ന പ്രതീക്ഷയിലാണ് ഇവർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.