കണ്ണൂർ: മേലെചൊവ്വയിൽ മേൽപാത നിർമിക്കാനായി ജനുവരിയിൽ ടെൻഡർ നടപടികൾ പൂർത്തിയാക്കും. പദ്ധതി കിഫ്ബി അംഗീകരിച്ചിട്ട് മൂന്നു മാസമായിട്ടും ടെൻഡർ നടപടികളിലേക്ക് കടന്നിരുന്നില്ല. നവകേരള സദസ്സ് കഴിഞ്ഞയുടൻ ടെൻഡറാകുമെന്നാണ് വിവരം. സെപ്റ്റംബറിലാണ് മേൽപാത നിർമിക്കുന്നതിന് സമർപ്പിച്ച പദ്ധതി കിഫ്ബി അംഗീകരിച്ചത്. നേരത്തെ മേലെചൊവ്വയിൽ അടിപ്പാത നിർമിക്കാനാണ് തീരുമാനിച്ചത്. ദേശീയപാതക്കടിയിലെ കുടിവെള്ള പൈപ്പുകൾ തടസ്സമായതോടെയാണ് അടിപ്പാതക്ക് പകരം മേൽപാതയെന്ന തീരുമാനത്തിലെത്തിയത്.
നിർമാണത്തിന്റെ ഭാഗമായി കെട്ടിടം പൊളി നേരത്തെ പൂർത്തിയാക്കിയിരുന്നു. ഫെബ്രുവരിയിൽ ടെൻഡർ നടപടികൾ തുടങ്ങാനിരിക്കെയാണ് അടിപ്പാതക്ക് പകരം മേൽപാത നിർമിക്കാൻ റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷന് സർക്കാൻ അനുമതി നൽകിയത്. മേലെചൊവ്വയിൽ റോഡിന് അടിയിലൂടെ വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ പോകുന്നതാണ് അടിപ്പാത നിർമാണം പ്രതിസന്ധിയിലാക്കിയത്. പൈപ്പ് മാറ്റാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. പ്രതിസന്ധി രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ നേരത്തെ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. ഇതേത്തുടർന്ന് കിഫ്ബി, വാട്ടർ അതോറിറ്റി അധികൃതർ കണ്ണൂരിലും തിരുവനന്തപുരത്തും ചർച്ച നടത്തി. പൈപ് ലൈൻ മാറ്റുന്നത് പ്രായോഗികമല്ലാത്തതിനാൽ മേൽപാതയെന്ന തീരുമാനത്തിൽ എത്തുകയായിരുന്നു.
പഴശ്ശിയിൽനിന്ന് മേലെചൊവ്വയിലെ ജലസംഭരണിയിലേക്ക് ഗ്രാവിറ്റി ഫോഴ്സിൽ വരുന്ന പൈപ് ലൈനായതിനാൽ ഉയർച്ചയോ താഴ്ചയോ ഉണ്ടായാൽ പമ്പിങ്ങിനെ ബാധിക്കും. ചൊവ്വ വാട്ടർ ടാങ്കിലേക്കുള്ള പൈപ്പ് ലൈൻ മാറ്റുമ്പോഴുള്ള സാങ്കേതിക പ്രശ്നം പരിഹരിക്കാൻ വിദഗ്ധരുടെ നിർദേശപ്രകാരമാണ് മാറ്റങ്ങൾ ഉണ്ടായത്. മേൽപാലത്തിന്റെ ഡിസൈൻ അംഗീകരിച്ചിട്ട് മൂന്ന് മാസം കഴിഞ്ഞതോടെ ടെൻഡർ പൂർത്തിയാക്കി നിർമാണത്തിലേക്ക് കടക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
മേലെചൊവ്വ വഴി നഗരത്തിലെത്തുമ്പോൾ ഗതാഗതക്കുരുക്കിൽ കുടുങ്ങാത്തവരുണ്ടാകില്ല. ചിലപ്പോൾ കാൽടെക്സ് വരെ കുരുക്ക് നീണ്ടുനിൽക്കും. മേൽപാലം ഒരുങ്ങുന്നതോടെ നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും. കണ്ണൂർ -തലശ്ശേരി റൂട്ടിൽ മേലെചൊവ്വ ജങ്ഷനിൽ 310 മീറ്റർ നീളത്തിലും ഒമ്പത് മീറ്റർ വീതിയിലുമാണ് നിർമാണം. 2016ലെ ബജറ്റിലാണ് മേലെചൊവ്വയിൽ അടിപ്പാത അനുവദിച്ചത്.
നേരത്തെ അടിപ്പാതക്കായി പുതുക്കിയ എസ്റ്റിമേറ്റ് തുകയായ 34.6 കോടി രൂപ ചെലവിൽ തന്നെ മേൽപാലവും പണിയാനാവും. കൂടുതൽ ഫണ്ട് വേണ്ടിവരില്ലെന്നാണ് വിലയിരുത്തൽ. മേൽപാലത്തിനായി കൂടുതൽ സ്ഥലമോ കെട്ടിടങ്ങളോ ഏറ്റെടുക്കേണ്ടിവരില്ല. നിലവിൽ തലശ്ശേരി, മട്ടന്നൂർ ഭാഗത്തുനിന്ന് കണ്ണൂരിലേക്ക് വരുന്ന വാഹനങ്ങൾ ഏറെ റോഡിൽ കുരുങ്ങിയാണ് നഗരത്തിലെത്തുന്നത്. പാലത്തിലേക്ക് കയറുകയും ഇറങ്ങുകയും ചെയ്യുന്ന ഭാഗത്ത് അപ്രോച്ച് റോഡും വരുന്നതോടെ പാതയുടെ നീളം അൽപം വർധിക്കും. 52 സെന്റ് സ്ഥലവും 51 കെട്ടിടങ്ങളും 15.30 കോടി രൂപ ചെലവിലാണ് മേൽപാതക്കായി ഏറ്റെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.