മട്ടന്നൂര്‍: കടലാസു ചവറുകളില് നിന്ന് വരുമാനമുണ്ടാക്കി മട്ടന്നൂര്‍ നഗരസഭ. വഴിയില്‍ വലിച്ചെറിഞ്ഞതും കടകളില്‍ നിന്ന് ശേഖരിക്കുന്നതുമായ കടലാസ് മാലിന്യമാണ് വിറ്റ് പുതിയ വരുമാന മാര്‍ഗം കണ്ടെത്തിയത്. കടലാസ്, സ്വകാര്യ ഏജന്‍സികള്‍ക്ക് കൈമാറിയതിലൂടെ 12,960 രൂപയാണ് നഗരസഭക്ക് ലഭിച്ചത്.
ഹരിത കര്‍മ സേന, നഗരസഭയിലെ ശുചീകരണത്തൊഴിലാളികള്‍, ക്ലീന്‍ കേരള, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഏതു തരത്തിലുള്ള തുണ്ടുകടലാസുകളും ശേഖരിക്കും. പിന്നീട് ഇവ പൊറോറ കരിത്തൂര്‍ പറമ്പില്‍ പ്രവര്‍ത്തിക്കുന്ന നഗരസഭയുടെ റിസോഴ്സ് റിക്കവറി ഫെസിലിറ്റി സെൻററില്‍ എത്തിച്ച് ബെയിലിങ് മെഷീന് ഉപയോഗിച്ച് പരത്തി ഷീറ്റ് രൂപത്തിലാക്കും. ഇവ ആക്രി കച്ചവടക്കാര്‍ക്ക് കിലോക്ക് രണ്ടു രൂപ നിരക്കിലാണ് വില്‍ക്കുന്നത്. ഫാക്ടറികളില്‍ ഈ കടലാസ് പള്‍പ്പ് രൂപത്തിലാക്കി ഹാര്ഡ്ബോര്ഡുണ്ടാക്കാന് സാധിക്കും.
നഗരസഭ ചെയര്പേഴ്സൻ അനിത വേണു, സെക്രട്ടറി എസ്. വിനോദ് കുമാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രാഗേഷ് പാലേരിവീട്ടില്‍ തുടങ്ങിയവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
ഹരിത കേരള മിഷെൻറ ജില്ലതല സംഘം ഈയിടെ നഗരസഭയിലെ റിസോഴ്സ് റിക്കവറി ഫെസിലിറ്റി സെൻറര്‍, കോഴി മാലിന്യ സംസ്കരണ പ്ലാൻറ് തുടങ്ങിയവ സന്ദര്‍ശിച്ചിരുന്നു. വലിച്ചെറിയുന്ന കടലാസ് തുണ്ടുകള്‍ സംസ്കരിച്ച് വരുമാനമുണ്ടാക്കുന്ന മാതൃക ശ്രദ്ധേയമാണെന്നും മറ്റു തദ്ദേശ സ്ഥാപനങ്ങള്‍ക്കും ഇത് മാതൃകയാക്കാവുന്നതാണെന്നും ഹരിത കേരള മിഷന് ജില്ല കോഓഡിനേറ്റര്‍ ഇ.കെ. സോമശേഖരന്‍ പറഞ്ഞു. നഗരസഭയുടെ മാലിന്യ സംസ്കരണ പ്ലാൻറുകള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനം മനസ്സിലാക്കാന്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വരെ ജനപ്രതിനിധികളും വിദ്യാര്‍ഥികളും എത്താറുണ്ട്. ശുചിത്വ പദവിയും മട്ടന്നൂര്‍ നഗരസഭ കരസ്ഥമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.