എടക്കാട്: നടാൽ ഗേറ്റിൽ ഗതാഗതക്കുരുക്ക് പതിവായതോടെ യാത്രക്കാർ ദുരിതത്തിലായി. മിക്ക ദിവസങ്ങളിലും കുരുക്കുമുറുകി തലശ്ശേരി ഭാഗം എടക്കാട് വരെയും കണ്ണൂർ ഭാഗം നടാൽ വയനശാല വരെയും വാഹനങ്ങളുടെ നീണ്ടനിര നീളുകയാണ്. ഇത് പരിഹരിക്കാൻ മേൽപാലം വേണമെന്ന് നാട്ടുകാർ ആവശ്യപ്പെടുമ്പോഴും നടപടി സ്വീകരിക്കാൻ അധികൃതർ തയാറാകുന്നില്ല. ഇതുകൂടാതെ ഇടക്കുണ്ടാവുന്ന ഗേറ്റ് ലോക്കും കുരുക്കിന്റെ രൂക്ഷത വർധിപ്പിക്കുന്നു.
കഴിഞ്ഞ ശനിയാഴ്ചയും ഗേറ്റ് ലോക്കായി മണിക്കൂറുകൾ കഴിഞ്ഞാണ് പൂർവസ്ഥിതിയിലായത്. ഗേറ്റ് തുറക്കുന്ന സമയത്ത് ഗേറ്റിന്റെ ഇരുഭാഗത്തുനിന്നും വാഹനങ്ങൾ കടത്തിവിടാൻ പൊലീസുകാരനെ നിർത്താറുണ്ടെങ്കിലും ഗേറ്റ് തുറന്നയുടനെ ബസുകൾ ലൈൻമാറി മറ്റുവാഹനങ്ങളെ മറികടന്ന് വരുന്നത് വലിയ കരുക്കിന് വഴിവെക്കുന്നു.
രാവിലെയും വൈകീട്ടുമാണ് ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നത്. ജോലിക്കായി പോവുന്നവരും തിരുച്ചുവരുന്നവരുമാണ് ഇതോടെ ദുരിതംപേറുന്നത്.
പലഘട്ടത്തിലും മണിക്കൂറുകൾ കഴിഞ്ഞാണ് ഗതാഗതക്കുരുക്കഴിയുന്നത്. റൂട്ടിലോടുന്ന ബസുകളും താളംതെറ്റിയാണ് സർവിസ് നടത്തുന്നത്. കുരുക്കിൽ സമയം നീളുന്നതോടെ സമയത്തിന് സ്റ്റാൻഡിലെത്താൻ ബസുകൾ മരണപ്പാച്ചിൽ നടത്തേണ്ടിവരുന്നു.
വർധിച്ചുവരുന്ന ഗതാഗതക്കുരുക്കിന് നടാലിൽ മേൽപാലം നർമിക്കുക മാത്രമാണ് പരിഹാരമെന്നും മേൽപാലം നിർമാണം ഉടൻ ആരംഭിക്കുന്നതിന് ആവശ്യമായ ഇടപെടലുകൾ ജനപ്രതിനിധികൾ ഉൾപ്പെടെയുളളവരിൽനിന്ന് ഉണ്ടാവണമെന്നും നാട്ടുകാർ പറഞ്ഞു. നേരെത്തെ ഈ ആവശ്യം ശക്തമായി ഉന്നയിക്കപ്പെട്ടിരുന്നു.
ദേശീയ പാത വികസനത്തിന്റെ പേര് പറഞ്ഞ് മേൽപാലം ആവശ്യത്ത തിരസ്കരിക്കുന്ന സമീപനമാണ് അധികൃതർ സ്വീകരിച്ചത്.
ദേശീയപാത നിലവിൽ വന്നാലും നടാൽ റെയിൽവേ ഗേറ്റ് നിലനിൽക്കുമെന്നും നിരവധി വാഹനങ്ങൾ ഗതാഗതത്തിന് ഈ വഴി പോകുന്ന റോഡ് തന്നെയാണ് ഉപയോഗപ്പെടുത്തുകയെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. വീർപ്പുമുട്ടുന്ന ഗതാഗതക്കുരുക്കിന് പരിഹാരം മേൽപാലം മാത്രമാണെന്നും അവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.