കണ്ണൂർ: ‘കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ ഇത്തവണ മാറിയേ പറ്റൂ. രാജ്യത്തെ പിറകോട്ടു നയിക്കുന്ന മോദി ഭരണം അവസാനിപ്പിച്ച് ഇൻഡ്യ മുന്നണി അധികാരത്തിലെത്തണം. മതിയായി ഈ ഭരണം’ -കണ്ണൂർ ഹാജി റോഡ് മാർക്കറ്റിലെ ചുമട്ടു തൊഴിലാളി പി.വി. നവാസിന്റേതാണ് ഈ വാക്കുകൾ. കത്തുന്ന ചൂടിനിടെ വീണുകിട്ടിയ ഇടവേളകളിലാണ് നവാസിന്റെയും സുഹൃത്തുക്കളുടെയും തെരഞ്ഞെടുപ്പ് ചർച്ച കാടുകയറുന്നത്.
കേന്ദ്ര സർക്കാർ ജനജീവിതം ദുസ്സഹമാക്കിയെന്നും ഒരു വികസനവും നടക്കുന്നില്ലെന്നും എല്ലാം പൊങ്ങച്ചപ്പറച്ചിലുകളാണെന്നും സി.ഐ.ടി.യു തൊഴിലാളി കൂടിയായ നവാസ് സാക്ഷ്യപ്പെടുത്തുന്നു. രാഹുൽ ഗാന്ധി കേരളത്തിനു പുറത്താണ് മത്സരിക്കേണ്ടിയിരുന്നതെന്നാണ് എ.എം. നാസറിന്റെ അഭിപ്രായം. കേരളത്തിൽ വന്ന് ഇടതുപക്ഷത്തിനെതിരെ മത്സരിക്കുന്നതിൽ പൊരുത്തക്കേടുണ്ട്.
അധികാരത്തിൽ വരുന്ന ഇൻഡ്യ മുന്നണിയിൽ ഇടതുപക്ഷത്തിന് പ്രാധാന്യമുണ്ടാകണം -നാസർ പറഞ്ഞു. ഇടതുപക്ഷം ശക്തിയായാലേ ഇൻഡ്യ മുന്നണി ശക്തമാകൂയെന്നാണ് ഇസ്ഹാഖിന്റെ അഭിപ്രായം. ശങ്കറും മുസമ്മിലും സലീമിനുമെല്ലാം കേന്ദ്ര ഭരണം മാറണന്ന കാര്യത്തിൽ മറിച്ചൊരു അഭിപ്രായവുമില്ല.
തൊഴിലാളികളുടെ ജീവിതം തകർത്തത് ബി.ജെ.പി സർക്കാറാണെന്ന് എസ്.ടി.യു യൂനിയൻ അംഗമായ ടി.കെ. നൗഫലിന്റെ അഭിപ്രായം. തൊഴിലാളി നിയമം ഭേദഗതി ചെയ്തതോടെ ചുമട്ടു തൊഴിലാളികളും കഷ്ടത്തിലായി. ഈ മേഖലയിൽ ആളുകളെ കിട്ടാത്ത സ്ഥിതിയാണ്. നിയമത്തിന്റെ മറവിൽ തൊഴിലാളികൾക്ക് പീഡനം അനുഭവിക്കേണ്ടി വരുന്നായും അദ്ദേഹം കൂട്ടിച്ചേർത്തു.
ചുമട്ടു തൊഴിലാളികൾക്ക് ഏറെ സഹായം നൽകിവരുന്ന നേതാവാണ് കെ. സുധാകരനെന്നും അതിനാൽ അദ്ദേഹം തന്നെ കണ്ണൂരിൽ ജയിക്കണമെന്നും കെ.കെ. മുസ്തഫ. കെ. സുധാകരന്റെ ഭൂരിപക്ഷം കഴിഞ്ഞ തവണത്തേതിലും വർധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് എസ്.ടി.യു അംഗങ്ങളായ ടി. അഷ്റഫ്, മുസിദ്ദീഖ്, കെ.പി. ഷെരീഫ്, കെ.വി. ഉസ്മാൻ, ടി.കെ. മൻസൂർ, കെ.പി. മുസ്തഫ എന്നിവരുടെ പക്ഷം. കേരളത്തിലെ സർക്കാറും തൊഴിലാളി ദ്രോഹ നടപടികളാണ് നടപ്പാക്കുന്നതെന്ന് ഇവർ പങ്കുവെക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.