കണ്ണൂർ: കണിച്ചാർ പഞ്ചായത്തിലെ ഏലപ്പീടിക 29ാം മൈൽ വെള്ളച്ചാട്ടം കാണാൻ ഇനി സഞ്ചാരികൾക്ക് മൂക്കുപൊത്താതെ വരാം. വെള്ളച്ചാട്ടത്തിനു സമീപം തള്ളിയ മാലിന്യം നീക്കം ചെയ്തു. വിനോദസഞ്ചാരികൾക്കായി ഇവിടെയിനി ചെണ്ടുമല്ലി പൂക്കൾ വിരിയും. ജില്ല പഞ്ചായത്തിന്റെയും കണിച്ചാർ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ ചെണ്ടുമല്ലി തൈകൾ വെച്ചുപിടിപ്പിക്കുന്ന പ്രവൃത്തി തിങ്കളാഴ്ച നടക്കും.
കണ്ണൂർ -വയനാട് റൂട്ടിലെ പ്രധാന വെള്ളച്ചാട്ടങ്ങളിൽ ഒന്നാണ് 29ാം മൈൽ വെള്ളച്ചാട്ടം. എന്നാൽ, ഇവിടെ മാലിന്യം തള്ളുന്നത് പതിവായതോടെ ദുർഗന്ധം കാരണം സഞ്ചാരികൾ വരാതെയായി. ഇതോടെയാണ് പഞ്ചായത്ത് നടപടിയുമായി രംഗത്ത് വന്നത്. 'തെളിനീരൊഴുകും നവകേരളം' പദ്ധതിയുടെ ഭാഗമായി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പ്രദേശത്തുനിന്നും അഞ്ച് ലോഡ് മാലിന്യം നീക്കി.
ഹരിത കർമസേന, വിവിധ ക്ലബുകൾ, യുവജന സംഘടനകൾ, വനംവകുപ്പ് അധികൃതർ, എസ്.പി.സി കാഡറ്റുകൾ, എൻ.എസ്.എസ് വളന്റിയർമാർ തുടങ്ങിയവരാണ് ശുചീകരണത്തിനായി കൈകോർത്തത്. ശേഖരിച്ച മാലിന്യം ക്ലീൻ കേരള കമ്പനിക്ക് കൈമാറി. ഇനി ഇവിടെ അഞ്ഞൂറോളം ചെണ്ടുമല്ലി തൈകളാണ് വെച്ചുപിടിപ്പിക്കുക. പരിപാലന ചുമതല പഞ്ചായത്ത് ഏറ്റെടുക്കും. മാലിന്യം വെള്ളച്ചാട്ടത്തിനു സമീപത്തെ മിനി എം.സി.എഫിലോ കുപ്പിക്കൂടിലോ ഇടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.