തളിപ്പറമ്പ്: കേരളം അതിവേഗ റെയിലിനെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ ഇത് തളിപ്പറമ്പിലേക്ക് നീട്ടണമെന്ന ആവശ്യവും ശക്തമാവുകയാണ്. വിശാലമായ മലയോര മേഖല ഉൾപ്പെടുന്ന തളിപ്പറമ്പ് താലൂക്കിന് അന്യംനിന്നതാണ് റെയിൽവേ. തളിപ്പറമ്പ് നഗരത്തിൽ നിന്നും 20-22 കി.മീറ്റർ സഞ്ചരിച്ച് കണ്ണൂരിലോ പയ്യന്നൂരിലോ എത്തിയാൽ മാത്രമേ റെയിൽവേ സ്‌റ്റേഷനിൽ എത്തൂ. മലയോര മേഖലയിൽ ഉള്ളവർക്കാകട്ടെ അതിന്റെ ഇരട്ടിയിലധികം സഞ്ചരിച്ചാൽ മാത്രമേ തീവണ്ടിയെ ആശ്രയിക്കാനാവൂ. അതുകൊണ്ടുതന്നെയാണ് അതിവേഗ റെയിലെങ്കിലും തളിപ്പറമ്പിൽ എത്തണമെന്ന മുറവിളി ഉയരാൻ കാരണം.
സംസ്ഥാനത്ത് പുതിയ സർക്കാർ പരിഗണനയിലുള്ള അതിവേഗ തീവണ്ടിപ്പാതയുടെ ആദ്യഘട്ടം കണ്ണൂർ മുണ്ടയാട് വരെ നിർമിക്കാനാണ് നിലവിലെ ശിപാർശ. എന്നാൽ, രണ്ട് സ്റ്റേഷനുകൾ തമ്മിലുള്ള ശരാശരി ദൂരം 21.5 കിലോമീറ്റർ ആയി നിശ്ചയിച്ചിരിക്കുന്ന സാഹചര്യത്തിൽ, ഈ പാത ആദ്യഘട്ടത്തിൽ തന്നെ കണ്ണൂരിന്റെ വടക്കൻ മേഖലയായ തളിപ്പറമ്പ് വരെ നീട്ടണമെന്ന ആവശ്യം ശക്തമാകുന്നു.
ഏറെ പ്രസിദ്ധമായ രാജരാജേശ്വര ക്ഷേത്രവും പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രവും നിരവധി ഭക്തജനങ്ങളെ ആകർഷിക്കുന്ന ആരാധനാ കേന്ദ്രങ്ങളാണ്. കൂടാതെ നിരവധി പ്രകൃതിദത്തമായ ടൂറിസം പോയിൻ്റുകളും ഇവിടെയുണ്ട്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും ശ്രീലങ്കയിൽ നിന്നുമായി ഒട്ടേറെ പ്രമുഖരായ വ്യക്തിത്വങ്ങളാണ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനത്തിന് എത്തുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും വ്യവസായ പ്രമുഖൻ മുകേഷ് അംബാനിയുടെ മകനും ക്ഷേത്രത്തിൽ ഇതിനകം എത്തിച്ചേർന്നു. പ്രധാനമന്ത്രിയും മുകേഷ് അംബാനിയും അടുത്ത നാളുകളിൽ ക്ഷേത്രത്തിൽ എത്തും. പ്രമുഖർ നിലവിൽ കണ്ണൂർ വിമാനത്താവളത്തിലെത്തി റോഡ് മാർഗമാണ് ക്ഷേത്രത്തിൽ എത്തുന്നത്. ഇത് ഗതാഗത തടസ്സത്തിന് കാരണമാവുകയും സുരക്ഷാ സംവിധാനങ്ങളെ ബാധിക്കുമെന്നതിനാലും ക്ഷേത്രത്തിന് സമീപം ഹെലിപാഡ് നിർമ്മാണം നടന്നുവരികയാണ്. പ്രധാനമന്ത്രി കൂടി എത്തുന്നതോടെ, ഉത്തരേന്ത്യയിൽ നിന്നും വൻ ഭക്തജനങ്ങൾ ഇവിടെ എത്താൻ ഇടയുണ്ട്.
തിരുവനന്തപുരം, കൊച്ചി തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കുള്ള യാത്രാസമയം പകുതിയായി കുറയും. ഐ.ടി, ബിസിനസ്സ് മേഖലകളിലെ പ്രഫഷനലുകൾക്ക് യാത്രകൾ കൂടുതൽ കാര്യക്ഷമമാക്കാനും ചികിത്സക്കും മറ്റും അന്യ ജില്ലകളെ ആശ്രയിക്കുന്നവർക്കും റെയിൽ ഉപയോഗപ്പെടുത്താൻ സാധിക്കും.
അതിവേഗ റെയിൽ പാത തളിപ്പറമ്പിലേക്ക് നീട്ടണമെന്നാവശ്യപ്പെട്ട് നഗരസഭ ചെയർപേഴ്സൻ പി.കെ. സുബൈർ മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതിയിട്ടുണ്ട്. എം.എൽ.എ ടി.കെ. ഗോവിന്ദൻ ഉൾപ്പെടുന്ന പൗരപ്രമുഖരും മുഖ്യമന്ത്രിയെ നേരിൽക്കണ്ട് ആവശ്യം ഉന്നയിക്കാനുള്ള ഒരുക്കത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.