ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ മുടിക്കയത്തും സമീപ പ്രദേശങ്ങളിലും കാട്ടാനശല്യം രൂക്ഷം. കാട്ടാനക്കൂട്ടത്തിന്റെ മുന്നിൽനിന്ന് ഓടിരക്ഷപ്പെടുന്നതിനിടയിൽ രണ്ടുപേർക്ക് വീണുപരിക്കേറ്റു. മേഖലയിൽ നിരവധി പേരുടെ തെങ്ങ്, വാഴ, കശുമാവ് തുടങ്ങിയ വിളകൾ ആനക്കൂട്ടം വ്യാപകമായി നശിപ്പിച്ചു. കശുവണ്ടി ശേഖരിക്കാൻപോയ ഇല്ലിക്കകുന്നേൽ മാത്യു, പല്ലാട്ടുകുന്നേൽ ബാബു എന്നിവർക്കാണ്, ആനയെക്കണ്ട് ഓടിരക്ഷപ്പെടുന്നതിനിയിൽ വീണുപരിക്കേറ്റത്. പ്രദേശത്തെ ഇല്ലിക്കകുന്നേൽ ജോഷി സിനു, പല്ലാട്ടുകുന്നേൽ ബിജു, സാബു, ജോബി, ജോയി, കുറ്റിയാനിക്കൽ സജി, നടുവത്ത് സുബ്രഹ്മണ്യൻ എന്നിവരുടെ ഏക്കർകണക്കിന് ഭൂമിയിലെ കൃഷിവിളകൾക്ക് വൻ നാശംവരുത്തി. കേരള-കർണാടക വനമേഖലകൾക്ക് അതിരിടുന്ന മുടിക്കയം, കച്ചേരിക്കടവ്, പാലത്തിൻകടവ്, പാറക്കാമല പ്രദേശങ്ങളിൽ മാസങ്ങളായി കാട്ടാനശല്യം രൂക്ഷമാണ്. ഇരു വനമേഖലകളിൽ നിന്നും കൂട്ടമായാണ് ആനകൾ കൃഷിയിടത്തിൽ എത്തുന്നത്. പകൽപോലും ഇവ ജനവാസ കേന്ദ്രങ്ങളിൽ തമ്പടിക്കുകയാണ്. മുടിക്കയത്ത് പതിനഞ്ചോളം വരുന്ന കാട്ടാനക്കൂട്ടമാണ് എത്തിയത്. അതിർത്തി ഗ്രാമങ്ങളായ മുടിക്കയം, കച്ചേരിക്കടവ്, പാലത്തിൻകടവ്, പാറക്കാമല നിവാസികൾക്ക് ഇരു സംസ്ഥാനങ്ങളിലെയും വനമേഖലയിൽനിന്നും എത്തുന്ന കാട്ടാനകളാണ് വൻ ഭീഷണിയാകുന്നത്. ആറളം വനമേഖലയിൽനിന്നും കർണാടകത്തിലെ ബ്രഹ്മഗിരി സംരക്ഷിത വനത്തിൽനിന്നുമാണ് ആനക്കൂട്ടം എത്തുന്നത്. വനാതിർത്തിയിൽ വന്യമൃഗ പ്രതിരോധ സംവിധാനങ്ങൾ ഒന്നുമില്ല. ചില സ്ഥലങ്ങളിൽ പേരിനുമാത്രം വൈദ്യുതി വേലിയുണ്ടെങ്കിലും ഒന്നും പ്രവർത്തിക്കുന്നില്ല. വനാതിർത്തിയിൽ ശാസ്ത്രീയമായ രീതിയിൽ വന്യമൃഗ പ്രതിരോധ മാർഗങ്ങൾ ഉണ്ടാക്കണമെന്ന് കർഷകർ വർഷങ്ങളായി ആവശ്യപ്പെടുകയാണ്. കശുമാവ്, തെങ്ങ്, കമുക് ഉൾപ്പെടെയുള്ള ദീർഘകാല വിളകളാണ് നശിപ്പിക്കുന്നത്. വിവിധ ബാങ്കുകളിൽനിന്നും വായ്പയെടുത്തും മറ്റുമാണ് കർഷകർ കൃഷി നടത്തുന്നത്. ആനശല്യം മൂലം കൃഷിവിളകൾക്ക് കനത്ത നാശം തുടരുന്നതിനാൽ വായ്പ അടവുകൾ ഉൾപ്പെടെ മുടങ്ങിയിരിക്കുകയാണ്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പ് ചെയ്ത് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് അയ്യൻകുന്ന് പഞ്ചായത്ത് അംഗം ബിജോയി പ്ലാത്തോട്ടം ആവശ്യപ്പെട്ടു. ശാശ്വത പ്രതിരോധ നടപടികളും സ്വീകരിക്കണം. ആനശല്യം തുടരുന്ന സാഹചര്യം ഉണ്ടായാൽ ഗ്രാമവാസികളെ പങ്കെടുപ്പിച്ച് ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.