കറപ്പകുണ്ടിൽ വീണ്ടും ശുദ്ധജലമൊഴുകും

തളിപ്പറമ്പ്: കാൽനൂറ്റാണ്ടിലേറെ മാലിന്യങ്ങൾ നിറഞ്ഞ് ഉപയോഗശൂന്യമായിക്കിടന്ന കരിമ്പം കറപ്പക്കുണ്ടിൽ ഒടുവിൽ ശുദ്ധജലം നിറയുന്നു. മാലിന്യം നിറഞ്ഞ കറപ്പക്കുണ്ട് ശുചീകരിക്കണമെന്ന നാട്ടുകാരുടെ നിരന്തര ആവശ്യത്തെ തുടർന്ന് നഗരസഭ നടത്തിയ ഇടപെടലാണ് കറപ്പക്കുണ്ടിന്റെ പുനർജന്മത്തിന് കാരണമായത്. തളിപ്പറമ്പ് നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരണം നടത്തി സംരക്ഷണ പ്രവൃത്തികൾ തുടങ്ങിയതോടെയാണ് ശുഭപ്രതീക്ഷയുമായി കറപ്പക്കുണ്ടിൽ ശുദ്ധജലം കനിഞ്ഞിറങ്ങാൻ തുടങ്ങിയത്. ഒരുകാലത്ത് കരിമ്പം പ്രദേശത്തെ ജനങ്ങൾക്കും നാൽക്കാലികൾക്കും ഒരുപോലെ ഉപകാരപ്രദമായിരുന്ന പ്രകൃതിദത്ത നീരുറവയായിരുന്നു കറപ്പക്കുണ്ട്. കാലക്രമേണ ഈ ശുദ്ധജലകേന്ദ്രം മാലിന്യവാഹിനിയായി മാറിയത് നാട്ടുകാരിൽ കടുത്ത പ്രതിഷേധത്തിന് കാരണമായിരുന്നു. തളിപ്പറമ്പ് നഗരസഭ കഴിഞ്ഞ വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയ 10 ലക്ഷം രൂപകൊണ്ടാണ് ഇപ്പോൾ നവീകരണപ്രവൃത്തികൾ ആരംഭിച്ചത്. അടിഞ്ഞുകൂടിയ മാലിന്യം മുഴുവനും മണ്ണുമാന്തി ഉപയോഗിച്ച് നീക്കംചെയ്യുകയും നേരത്തെ ഉറവയുണ്ടായിരുന്ന സ്ഥലത്തെ വലിയ പാറകൾ പൊട്ടിച്ചുനീക്കുകയും ചെയ്തതോടെയാണ് സമൃദ്ധമായ ജലപ്രവാഹമുണ്ടായത്. നഗരസഭ സ്ഥിരംസമിതി ചെയർപേഴ്സനും വാർഡ് കൗൺസിലറുമായ എം.കെ. ഷബിതയാണ് നവീകരണപദ്ധതിക്ക് മുൻകൈയെടുത്തത്. കറപ്പക്കുണ്ടിലേക്ക് പുറത്തുനിന്നും മലിനജലം വരാതിരിക്കാനുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കി, ഇവിടെ വൈകുന്നേരങ്ങളിൽ നാട്ടുകാർക്ക് വിശ്രമിക്കാൻ സൗകര്യമുള്ള ഒരു ഗ്രാമീണ പാർക്ക് നിർമിക്കാനുള്ള ആലോചനകളിലാണ് നഗരസഭ അധികൃതർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.