ദേശീയപാത വികസനം: ആശങ്കകൾക്ക് പരിഹാരം കാണാൻ ഉന്നതസംഘം

പാപ്പിനിശ്ശേരി: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഉയർന്ന ആശങ്കകൾക്ക് പരിഹാരം കാണാൻ ഉന്നത സംഘം ബുധനാഴ്ച പാപ്പിനിശ്ശേരി, കല്യാശ്ശേരി പ്രദേശങ്ങൾ സന്ദർശിച്ചു. പുതിയപാത കടന്നു പോകുമ്പോൾ നിലവിലുണ്ടായിരുന്ന നിരവധി തോടുകൾ മൂടി നീരൊഴുക്ക് തടസ്സപ്പെടുത്തിയ അവസ്ഥയാണ് കർഷകരിലും നാട്ടുകാരിലും ഒരു പോലെ ഭീതി ഉയർത്തിയത്. ഇരു പ്രദേശങ്ങളും സന്ദർശിച്ച സംഘം നീരൊഴുക്ക് തടസ്സപ്പെടാത്ത രീതിയിൽ ആവശ്യമായ നിർമിതികൾ നടത്താമെന്ന ഉറപ്പാണ് തദ്ദേശ സ്ഥാപന മേധാവികൾക്കും നാട്ടുകാർക്കും നൽകിയത്. പാപ്പിനിശ്ശേരി പഞ്ചായത്തിലെ വേളാപുരം തോടിന്റെ ഗതി തുരുത്തിയിൽ മണ്ണിട്ടതിനെ തുടർന്ന് തടസ്സപ്പെട്ടിട്ടുണ്ട്. ഈ തോട്ടിൽ മണ്ണിട്ട് മൂടിയ ഭാഗം നീക്കി നീരൊഴുക്ക് സുഗമമാക്കി കൊടുക്കാമെന്ന് സംഘം നാട്ടുകാർക്ക് ഉറപ്പു കൊടുത്തു. കൂടാതെ കാലവർഷം തുടങ്ങിയാൽ ഉണ്ടാകുന്ന സ്ഥിതി പരിശോധിച്ച് ആവശ്യമായ പരിഹാരനടപടി സ്വീകരിക്കാമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. കല്യാശ്ശേരിയിലെ പ്രധാന പാടശേഖരമായ മംഗലശ്ശേരി താവയുടെ മധ്യത്തിലൂടെ ഒഴുകുന്ന വയക്കര - പാറക്കടവ് തോടിന്റെ ഗതി മുട്ടിച്ചുള്ള നിർമാണ സ്ഥലങ്ങളും സംഘം സന്ദർശിച്ചു. നിലവിൽ തന്നെ ആറ് മുതൽ എട്ട് മീറ്റർ വരെ വീതിയിൽ ഒഴുകുന്ന തോടിന് നാലു മീറ്റർ വീതിയിലും അഞ്ചു മീറ്റർ ഉയരത്തിലും കലുങ്ക് നിർമിക്കുമെന്ന് സംഘം ഉറപ്പ് നൽകി. കൂടാതെ മറ്റു രണ്ടു പെട്ടി കലുങ്കുകളും നിർമിച്ച് വയലിലെ നീരൊഴുക്ക് സുഗമമാക്കുമെന്നും അറിയിച്ചു. ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ, ജില്ല കലക്ടറുടെ പ്രതിനിധികൾ, കരാറുകാരായ വിശ്വാസമുദ്രയുടെ എൻജിനീയർമാർ എന്നിവരും തദ്ദേശ സ്ഥാപന മേധാവികളും സംഘത്തിലുണ്ടായിരുന്നു. പാപ്പിനിശ്ശേരിയിൽ പഞ്ചായത്ത് പ്രസിഡന്റ് എ.വി. സുശീല, വൈസ് പ്രസിഡന്റ് കെ. പ്രദീപൻ, പഞ്ചായത്ത് മെംബർമാർ, നിരവധി നാട്ടുകാർ എന്നിവരും സംഘാംഗങ്ങളുമായി ആശങ്കകൾ പങ്കുവെച്ചു. കല്യാശ്ശേരിയിൽ പഞ്ചായത്ത് പ്രസിഡന്റ് ടി.ടി. ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘവും ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി. ചിത്രം: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ ഉന്നത സംഘം പാപ്പിനിശ്ശേരി തുരുത്തിയിലെത്തിയപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.