കർണാടക അതിർത്തിയിൽ സൗരോർജ തൂക്കുവേലിയൊരുങ്ങുന്നു

ശ്രീകണ്ഠപുരം: ഏറെനാളത്തെ മുറവിളികൾക്കുശേഷം പയ്യാവൂർ പഞ്ചായത്തിൽ കർണാടക അതിർത്തിയിൽ സൗരോർജ തൂക്കുവേലി ഒരുങ്ങുന്നു. ജില്ല-ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുക. ശാന്തിനഗറിലെ ആനപ്പാറ മുതൽ വഞ്ചിയം വരെ കർണാടകയുമായി അതിർത്തിപങ്കിടുന്ന 16 കിലോമീറ്റർ ഭാഗത്താണ് 55 ലക്ഷം രൂപ ചെലവിൽ സൗരോർജ തൂക്കുവേലികൾ നിർമിക്കുന്നത്. ജില്ല പഞ്ചായത്തും പയ്യാവൂർ പഞ്ചായത്തും 25 ലക്ഷം രൂപ വീതവും ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് അഞ്ചുലക്ഷം രൂപയുമാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്. നിർമാണപ്രവൃത്തി ഉദ്ഘാടനം തിങ്കളാഴ്ച വൈകീട്ട് 5.30ന് ശാന്തിനഗറിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ നിർവഹിക്കും. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഒരുങ്ങുന്ന സംസ്ഥാനത്തെ ആദ്യത്തെ തൂക്കുവേലിയാണിത്. ഇതിനായി കാട്ടാനശല്യമുള്ള സ്ഥലങ്ങളിൽ ജനകീയ കൺവെൻഷൻ നടത്തുകയും മൂന്ന് ജനകീയ കമ്മിറ്റിയെ തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു. തുടർന്ന് കാടും കൃഷിയിടവുമായി യോജിക്കുന്ന ഭാഗത്ത് മൂന്ന് മീറ്റർ മുതൽ ആറ് മീറ്റർ വരെ വീതിയിൽ കാട് തെളിയിച്ച് വൃത്തിയാക്കി 15 അടി ഉയരമുള്ള ഇരുമ്പ് പൈപ്പുകൾ ഉപയോഗിച്ച് 50 മീറ്റർ ഇടവിട്ട് സ്ഥാപിക്കുന്ന തൂണുകളിൽ രണ്ട് ലൈനുകളിലായി വൈദ്യുതി പ്രവഹിക്കുന്ന സ്പ്രിങ് കേബിളുകൾ നിശ്ചിത അകലത്തിൽ താഴേക്ക് തൂക്കിയിട്ടാണ് വേലികൾ ഒരുക്കുന്നത്. വൈദ്യുതി പ്രവഹിക്കുന്ന സ്റ്റീൽ വയറുകൾ തറനിരപ്പിൽനിന്ന് മൂന്ന് അടിവരെ ഉയർന്നുനിൽക്കുന്നതിനാൽ പെട്ടെന്ന് നശിക്കില്ല. മാത്രമല്ല, ഉയരത്തിൽനിന്ന് തൂങ്ങിക്കിടക്കുന്നതിനാൽ മരക്കൊമ്പുകളും മറ്റും വീണ് പൊട്ടില്ല. ചെറിയ മൃഗങ്ങൾക്ക് അപകടമുണ്ടാവില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.