കൃഷി ഉദ്യോഗസ്ഥര്‍ കര്‍ഷകരുമായി ആത്മബന്ധം വളര്‍ത്തണം- മന്ത്രി

കണ്ണൂര്‍: കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ കര്‍ഷകരുമായി ആത്മബന്ധം വളര്‍ത്തണമെന്ന് കൃഷിമന്ത്രി പി. പ്രസാദ്. കൃഷിവകുപ്പിന്റെ 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഭാഗമായി നടന്ന കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലെ കൃഷി ഉദ്യോഗസ്ഥരുടെ സംയുക്തയോഗം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഭക്ഷണക്രമത്തിലെ പ്രശ്നമാണ് പല അസുഖങ്ങള്‍ക്കും കാരണം. അത് പരിഹരിക്കാന്‍ വിഷമുക്ത പച്ചക്കറി കഴിക്കുന്നത് ശീലമാക്കണം. കൃഷിയില്‍ സ്വയംപര്യാപ്തത ലക്ഷ്യമിട്ടാണ് 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതി നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാറിന്റെ 100 ദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതി നടപ്പാക്കുന്നത്. 10,000 ഹെക്ടറില്‍ ജൈവകൃഷി നടപ്പാക്കുക, സംസ്ഥാനത്ത് 10,000 കര്‍ഷക ഗ്രൂപ്പുകള്‍ സ്ഥാപിക്കുക, എല്ലാ വീടുകളിലും പോഷകത്തോട്ടം നിര്‍മിക്കുക തുടങ്ങിയവയാണ് ലക്ഷ്യം. താൽപര്യമുള്ള മുഴുവന്‍ പേര്‍ക്കും വകുപ്പ് പൂര്‍ണപിന്തുണ നല്‍കും. സ്ത്രീകള്‍, യുവാക്കള്‍, പ്രവാസികള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന കൂട്ടായ്മ രൂപവത്കരിക്കും. ഓരോ കൂട്ടായ്മയിലും കുറഞ്ഞത് 10 അംഗങ്ങള്‍ ഉണ്ടാകും. ഇത്തരത്തില്‍ ഒരു പഞ്ചായത്തില്‍ കുറഞ്ഞത് 10 ഗ്രൂപ്പുകളാണ് രൂപവത്കരിക്കുക. ഓരോ ഗ്രൂപ്പും കുറഞ്ഞത് രണ്ടേക്കര്‍ സ്ഥലത്ത് കൃഷി ചെയ്യണം. കാര്‍ഷികോൽപാദന കമീഷണര്‍ ഇഷിതറായി ഓണ്‍ലൈനായി അധ്യക്ഷത വഹിച്ചു. കൃഷി ഡയറക്ടര്‍ ടി.വി. സുഭാഷ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന നോഡല്‍ ഓഫിസര്‍ എസ്. സാബിര്‍ ഹുസൈന്‍ പദ്ധതി വിശദീകരിച്ചു. ഡോ. പി.കെ. രാജശേഖരന്‍, ജോര്‍ജ് സെബാസ്റ്റ്യന്‍, എസ്. സുഷമ, ഡോ. പി. ജയരാജ്, ആര്‍. സുനില്‍കുമാര്‍, ഡോ. അജിത് കുമാര്‍ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.