പെരുമ്പറമ്പ്‌ മഹാത്മാഗാന്ധി പാർക്കിൽ ഇക്കോ ടൂറിസം പദ്ധതിക്ക് പച്ചക്കൊടി

ഇരിട്ടി: കാടുകയറി നാശോന്മുഖമായ ഇരിട്ടി പെരുമ്പറമ്പ്‌ മഹാത്‌മാഗാന്ധി പാർക്ക്‌ ഇക്കോ ടൂറിസം വികസനത്തിലേക്ക്‌. പഴശ്ശി പദ്ധതി ഭാഗമായി സ്ഥാപിച്ച ഉദ്യാനം സംരക്ഷിക്കാൻ പദ്ധതിയില്ലാത്തതിനാൽ തകർന്ന്‌ നാമാവശേഷമായിട്ട്‌ കാലമേറെയായി. ഇരിപ്പിടങ്ങൾ, ശിൽപങ്ങൾ, ഉദ്യാനം, കൃത്രിമ ജലാശയം, മുളങ്കാടുകൾ ഉൾപ്പെടെ സസ്യ, പുഷ്‌പ തോട്ടങ്ങൾ, ഫലവൃക്ഷങ്ങൾ എന്നിവ നശിച്ചു. ലക്ഷങ്ങൾ മുടക്കി നിർമിച്ച ഇരിട്ടി പുഴയോര ഉദ്യാനമാണ്‌ പരിപാലിക്കപ്പെടാതെ തകർന്നത്. പാർക്ക്‌ വിട്ടുകിട്ടിയാൽ സംരക്ഷിച്ച്‌ സഞ്ചാരികളെ ആകർഷിക്കുന്ന തരത്തിൽ ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കാമെന്ന്‌ പായം പഞ്ചായത്ത്‌ ഭരണസമിതി നേരത്തേ വനംവകുപ്പിലും സർക്കാറിലും നിവേദനം നൽകിയിരുന്നു. വനം ഉന്നതമേധാവികളും സാമൂഹികവനവത്കരണ വിഭാഗം അധികൃതരും കഴിഞ്ഞ വർഷം സ്ഥലത്തെത്തി സാധ്യതകൾ പഠിച്ച്‌ സർക്കാറിൽ നൽകിയ റിപ്പോർട്ട്‌ പരിഗണിച്ചാണ്‌ പഞ്ചായത്ത്‌ നേതൃത്വത്തിൽ ടൂറിസം പദ്ധതിക്ക്‌ അനുമതി നൽകിയത്. തേക്കടി, വൈതൽമല, കൊട്ടിയൂർ മാതൃകയിൽ പെരുമ്പറമ്പിലും പ്രകൃതിദത്ത ശൈലിയിൽ വിനോദ സഞ്ചാര വികസനം നടപ്പാക്കും. ഏറുമാടങ്ങൾ, ഊഞ്ഞാലുകൾ, ജൈവ വേലി, ഓഫിസ്‌, സ്‌റ്റാളുകൾ, ട്രക്കിങ് എന്നീ ക്രമീകരണങ്ങൾ തുടക്കത്തിൽ ഒരുക്കും. പദ്ധതി ഏപ്രിൽ 18ന്‌ രാവിലെ 11ന്‌ മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്‌ഘാടനം ചെയ്യും. ഭാരവാഹികൾ: ജെ. സുശീലൻ(പ്രസി), വി.പി. മഹേഷ്‌(വൈസ്‌ പ്രസി.), പി. അശോകൻ(ട്രഷ.). വനം സെക്‌ഷൻ ഫോറസ്‌റ്ററാണ്‌ സൊസൈറ്റിയുടെ സെക്രട്ടറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.