കണ്ണൂര്‍ സ്പിന്നിങ് മില്‍ തൊഴിലാളി പ്രശ്‌നം അടിയന്തരമായി പരിഹരിക്കപ്പെടണം - ഡോ.വി. ശിവദാസന്‍ എം.പി

കണ്ണൂർ: കണ്ണൂര്‍ സ്പിന്നിങ് മില്ലിലെ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തരമായി പരിഹാരം കാണണമെന്ന് ഡോ. വി. ശിവദാസന്‍ എം.പി ആവശ്യപ്പെട്ടു. കണ്ണൂര്‍ സ്പിന്നിങ് ആന്‍ഡ് വീവിങ് മില്‍ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ രാജ്യസഭയില്‍ പ്രത്യേക പരാമര്‍ശമായി അവതരിപ്പിക്കവെയാണ് എം.പി ഇക്കാര്യം ആവശ്യപ്പെട്ടത്. നാഷനല്‍ ടെക്‌സ്‌റ്റൈല്‍സ് കോർപറേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ കണ്ണൂര്‍ സ്പിന്നിങ് ആൻഡ് വീവിങ് മില്‍ കഴിഞ്ഞ വര്‍ഷം അടച്ചുപൂട്ടുകയും തൊഴിലാളികള്‍ ഉയര്‍ത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് ഭാഗികമായി വീണ്ടും തുറക്കുകയും ചെയ്തിരുന്നു. അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതയില്ലെന്ന് പറഞ്ഞ് വീണ്ടും അടച്ചുപൂട്ടുന്ന സ്ഥിതിയാണ് ഉണ്ടായിട്ടുള്ളത്. അറുന്നൂറോളം തൊഴിലാളികള്‍ ജോലി ചെയ്യുന്ന ഈ മില്ലില്‍ കൃത്യമായി വേതനം ലഭിക്കുന്നില്ലെന്നത് ഈ ദുരിതകാലത്ത് തൊഴിലാളികളോട് ചെയ്യുന്ന ദ്രോഹമാണ്. 2020-21 വര്‍ഷത്തെ ബോണസും വിതരണം ചെയ്യാനുണ്ട്. മില്ലിന്റെ തുടര്‍ച്ചയായ പ്രവര്‍ത്തനത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ ലഭ്യമാക്കണമെന്നും ജീവനക്കാര്‍ക്ക് ജോലിയും വേതനവും ഉറപ്പാക്കണമെന്നും തൊഴിലാളി സംഘടനകള്‍ പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുവരെ എന്‍.ടി.സി അധികൃതരില്‍ നിന്ന് ഇക്കാര്യത്തില്‍ ഒരു നടപടിയും ഉണ്ടായിട്ടില്ല. ഈ വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും മില്ലിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ ഉചിതമായ നടപടികള്‍ കൈക്കൊള്ളുകയും ജീവനക്കാര്‍ക്ക് സ്ഥിരമായ വേതനവും ആനുകൂല്യങ്ങളും ഉറപ്പാക്കണമെന്നും എം.പി കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.