ഇരിക്കൂറിന്റെ ടൂറിസം സാധ്യതകൾ: വികസന സെമിനാർ നടത്തി

ശ്രീകണ്ഠപുരം: ഇരിക്കൂർ മണ്ഡലത്തിലെ വിവിധ ടൂറിസം കേന്ദ്രങ്ങളുടെ സമഗ്ര വികസനവും പുരോഗതിയും ലക്ഷ്യമിട്ട് സജീവ് ജോസഫ് എം.എൽ.എയുടെ നേതൃത്വത്തിൽ ടൂറിസം വികസന സെമിനാർ നടത്തി. അടിസ്ഥാന സൗകര്യവികസനം സാധ്യമാക്കിയും മികച്ച ടൂറിസം കേന്ദ്രങ്ങളുടെ ഗണത്തിലേക്ക് ഉയരാനുള്ള വളർച്ച സാധ്യതകൾ വിലയിരുത്താനാണ് സെമിനാർ നടത്തിയത്. തിരുനെറ്റിക്കല്ല്, കാപ്പിമല പൈതൽമല, പാലക്കയംതട്ട്, കാഞ്ഞിരക്കൊല്ലി, കാലാങ്കി ടൂറിസം പ്രദേശങ്ങളെ കൂട്ടിയിണക്കിയുള്ള ടൂറിസം സർക്യൂട്ട് എന്ന ആശയവും ചർച്ച ചെയ്തു. പരിസ്ഥിതി സൗഹൃദനിർമാണങ്ങൾക്ക് പ്രാധാന്യം നൽകിയും അടിസ്ഥാന സൗകര്യവികസനത്തിന്‌ പ്രാമുഖ്യം നല്കിയുമാവണം വികസനലക്ഷ്യം പൂർത്തീകരിക്കേണ്ടതെന്നും സെമിനാറിൽ അഭിപ്രായമുയർന്നു. യാത്രാ സൗകര്യങ്ങൾ ലഭ്യമാക്കാൻ ബസ് സർവിസുകൾ ആരംഭിക്കണം, വനത്തിലൂടെയും മറ്റുമുള്ള വിവിധ വഴികൾ വെട്ടിത്തെളിച്ച് സഞ്ചാരയോഗ്യമാക്കാൻ നടപടികൾ സ്വീകരിക്കണം, ദിശാ സൂചക ബോർഡുകൾ സ്ഥാപിക്കണം, കാരവാൻ ടൂറിസം ആരംഭിക്കാനും ത്വരിതഗതിയിൽ നടപടികൾ പൂർത്തിയാക്കണം തുടങ്ങിയ കാര്യങ്ങളും യോഗം ആവശ്യപ്പെട്ടു. സജീവ് ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ശ്രീകണ്ഠപുരം നഗരസഭാ ചെയർപേഴ്സൻ ഡോ. കെ.വി. ഫിലോമിന, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.സി. ഷാജി(ഉളിക്കൽ), ബേബി ഓടമ്പള്ളി(നടുവിൽ), ജോജി കന്നിക്കാട്ട്(ആലക്കോട്), ടെസ്സി ഇമ്മാനുവൽ(ഏരുവേശ്ശി), ടി.സി. നസിയത്ത്(ഇരിക്കൂർ ), വി.പി. മോഹനൻ (ചെങ്ങളായി), പ്രശാന്ത് വാസുദേവ്, ജെ.കെ. ജിജേഷ് കുമാർ, പി. രതീഷ്, ജില്ല പഞ്ചായത്തംഗം എൻ. പി. ശ്രീധരൻ, ബ്ലോക്ക്‌ പഞ്ചായത്തംഗം ജോഷി കണ്ടത്തിൽ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.