റോഡ് കടക്കാൻ പെടാപ്പാട്; വേണം സീബ്ര ലൈൻ

തലശ്ശേരി: നഗരത്തിലെ സ്കൂളുകൾക്ക് മുന്നിൽ റോഡിൽ സീബ്രലൈൻ വരക്കണമെന്ന ആവശ്യം ശക്തമായി. നേരത്തേയുണ്ടായിരുന്ന സീബ്രലൈൻ പലയിടത്തും മാഞ്ഞിരിക്കുകയാണ്. ഇതോടെ റോഡ് മുറിച്ചുകടക്കാൻ വിദ്യാർഥികളടക്കം വലയുകയാണ്. എം.ജി. റോഡിൽ ഗവ.ബ്രണ്ണൻ ഹയർസെക്കൻഡറി സ്കൂളിനും ബി.ഇ.എം.പി ഹയർ സെക്കൻഡറി സ്കൂളിനും മുന്നിലുള്ള സീബ്രലൈൻ മാഞ്ഞിട്ട് ഒരു വർഷത്തിലേറെയായി. രാവിലെയും വൈകീട്ടും കുട്ടികൾ കഷ്ടിച്ചാണ് റോഡ് മുറിച്ചുകടക്കുന്നത്. ചെറുതും വലുതുമായ വാഹനങ്ങൾക്കിടയിലൂടെ സാഹസികമായ വിദ്യാർഥികളുടെ യാത്ര ഭീതിയുണർത്തുകയാണ്. കുട്ടികളുടെ സുരക്ഷക്കായി ട്രാഫിക് പൊലീസും രംഗത്തില്ല. ചീറിപ്പായുന്ന വാഹനങ്ങൾ വിദ്യാലയങ്ങൾക്ക് മുന്നിലെത്തിയാൽ വേഗത കുറക്കാനോ നിർത്തികൊടുക്കാനോ തയാറാവുന്നില്ല. അധ്യാപകരാണ് കുട്ടികളെ റോഡ് മുറിച്ചുകടക്കാൻ പലപ്പോഴും സഹായിക്കുന്നത്. തലശ്ശേരി സൈദാർപള്ളിക്ക് സമീപത്തെ മുബാറക്ക് ഹയർസെക്കൻഡറി സ്കൂളിലെ കുട്ടികൾക്ക് റോഡ് മുറിച്ചുകടക്കുന്നതിനിടെ പലപ്പോഴും അപകടം സംഭവിച്ചിരുന്നു. പരാതി ഉയർന്നപ്പോൾ ദിവസങ്ങൾക്ക് മുമ്പ് ഇവിടെ സീബ്ര ലൈൻ വരച്ചു. ദേശീയപാതയിലെ മറ്റു സ്ഥലങ്ങളിലുള്ള സീബ്ര ലൈനുകളും മാഞ്ഞിട്ടുണ്ട്. കുട്ടികൾ സുരക്ഷിതരല്ല! തലശ്ശേരി: 200 മീറ്റർ ചുറ്റളവിൽ അഞ്ച് ഹയർ സെക്കൻഡറി വിദ്യാർഥികളാണ് തലശ്ശേരി നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്നത്. അതും ദേശീയപാതയോട് ചേർന്ന്. ഗവ.ബ്രണ്ണൻ, ഗവ.ഗേൾസ്, ബി.ഇ.എം.പി, സേക്രഡ് ഹാർട്ട് ഗേൾസ്, സെന്റ് ജോസഫ്സ് എന്നിവയാണ് വിദ്യാലയങ്ങൾ. ഓരോ വിദ്യാലയത്തിലും 1000ത്തിനും അതിന് മുകളിലും വിദ്യാർഥികൾ പഠിക്കുന്നുണ്ട്. ഇവിടെയുള്ള മുഴുവൻ കുട്ടികളും എത്തുന്നതും തിരിച്ചുപോകുന്നതും പഴയ ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ചാണ്. എന്നാൽ, കുട്ടികളുടെ സുരക്ഷിതത്വത്തിന് ആരും വിലകൽപിക്കുന്നില്ലെന്നാണ് രാവിലെയും വൈകീട്ടുമുള്ള കാഴ്ചകൾ സൂചിപ്പിക്കുന്നത്. പഴയ ബസ്സ്റ്റാൻഡിലെയും എം.ജി. റോഡിലെയും ബസ് കാത്തിരിപ്പുകേന്ദ്രങ്ങളിൽ കുട്ടികൾ കൂട്ടംകൂടി നിൽക്കുന്നിടത്ത് പൊലീസിനെ കാണാനാകില്ല. വിദ്യാലയങ്ങൾക്ക് മുന്നിൽ റോഡ് മുറിച്ചുകടക്കാൻ മുമ്പ് ട്രാഫിക് പൊലീസിന്റെ സഹായം ലഭിക്കാറുണ്ടായിരുന്നു. അതിപ്പോൾ പേരിന് മാത്രമായി. പെൺകുട്ടികൾ ഏറെ പഠിക്കുന്ന വിദ്യാലയ പരിസരങ്ങളിൽ പിങ്ക് പൊലീസിന്റെ സേവനവും അനിവാര്യമാണ്. പടം.......തലശ്ശേരി പഴയ ബസ് സ്റ്റാൻഡ് എം.ജി റോഡിലെ ബി.ഇ.എം.പി ഹയർ സെക്കൻഡറി സ്കൂളിന് മുന്നിൽ റോഡ് മുറിച്ചു കടക്കാൻ കാത്തിരിക്കുന്ന വിദ്യാർഥികൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.