സർക്കാർ ആലോചിക്കുന്നത് വൈദ്യുതി ചാർജ് കുറക്കാൻ -മന്ത്രി

ഇരിട്ടി: വൈദ്യുതി ചാർജ് കൂട്ടുമെന്നുള്ള പ്രചാരണം വ്യാപകമായി പലകോണുകളിൽനിന്ന് ഉയരുന്നുണ്ടെന്നും എന്നാൽ, ഇതിന് വിപരീതമായി ചാർജ് എങ്ങനെ കുറക്കാം എന്നതിനെക്കുറിച്ചാണ് സർക്കാർ ആലോചിക്കുന്നതെന്നും വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. 60 ലക്ഷം രൂപ ചെലവിൽ വള്ളിത്തോട് ഇലക്ട്രിക്കൽ സെക്ഷൻ ഓഫിസ് കാര്യാലയം നിർമാണോദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഉപഭോക്താവിന് എന്ത് ഗുണം കിട്ടുന്നു എന്ന് നോക്കിയുള്ള പദ്ധതികളായിരിക്കും വൈദ്യുതി വകുപ്പിൽ നടപ്പാക്കുക. വൈദ്യുതി ഉപഭോഗം വിലയിരുത്തി പകൽ സമയങ്ങളിലും രാത്രിയിലും പ്രത്യേകം പ്രത്യേകം താരിഫ് ഈടാക്കുന്ന കാര്യവും സർക്കാറിന്റെ പരിഗണനയിലാണ്. കേരളത്തിൽ പ്രകൃതിദത്തമായി ലഭിക്കുന്ന വെള്ളത്തിന്റെ ചെറിയൊരു ശതമാനം മാത്രമേ പ്രയോജനപ്പെടുത്താൻ സാധിക്കുന്നുള്ളൂ. പരിസ്ഥിതിക്ക് ദോഷമുണ്ടാക്കാത്ത വിധത്തിൽ ചെറുകിട ജലവൈദ്യുതി പദ്ധതികളും സൗരോർജവും പ്രയോജനപ്പെടുത്താനുള്ള നടപടികൾ ഉണ്ടാക്കും. ഇക്കാര്യത്തിൽ ഭരണ-പ്രതിപക്ഷ കക്ഷികൾ ഒന്നിച്ച് നില്ക്കണമെന്നും മന്ത്രി പറഞ്ഞു. സണ്ണി ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. കെ.എസ്.ഇ.ബി ചെയർമാൻ ഡോ. ബി. അശോക്, കെ.എസ്.ഇ.ബി ഐ.ടി ആൻഡ് വിതരണ വിഭാഗം ഡയറക്ടർ എസ്. രാജ്കുമാർ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ, പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. രജനി, അയ്യങ്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുര്യച്ചൻ പയ്യംപള്ളിക്കുന്നേൽ, ജില്ല പഞ്ചായത്ത് അംഗം ലിസി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഹമീദ് കണിയാറ്റയിൽ, പായം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനോദ്കുമാർ, അംഗം മുജീബ് കുഞ്ഞിക്കണ്ടി, കെ.എസ്.ഇ.ബി ഉത്തരമലബാർ വിതരണവിഭാഗം ചീഫ് എൻജിനീയർ എം.കെ. നാരായണൻ, എം.എസ്. അമർജിത്ത്, ബാബുരാജ് പായം, ബാബുരാജ് ഉളിക്കൽ, തോമസ് വർഗീസ്, ഹുസൈൻകുട്ടി, അജയൻ പായം, ബെന്നിച്ചൻ മഠത്തിനകം, രാജു മൈലാടിയിൽ, ഡെന്നിസ് മാണി എന്നിവർ സംസാരിച്ചു. വള്ളിത്തോട് ടൗണിന് സമീപം സാലസ്പുരം റോഡിൽ കല്ലറക്കൽ റോയ് സൗജന്യമായി നൽകിയ 10 സൻെറ് സ്ഥലത്താണ് പുതിയ കെട്ടിടം പണിയുന്നത്. 60 ലക്ഷം രൂപയുടെ കെട്ടിടസമുച്ചയം ഒമ്പത് മാസംകൊണ്ട് പൂർത്തിയാക്കി വൈദ്യുതിവകുപ്പിന് കൈമാറണം. 2016 ഫെബ്രുവരി 24നാണ് വള്ളിത്തോട് സെക്ഷൻ ഓഫിസ് അനുവദിച്ചത്. മാർച്ചിൽ ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വള്ളിത്തോട് ടൗണിൽനിന്ന് ഒരു കിലോമീറ്റർ മാറി വീട് വാടകക്കെടുത്ത് സെക്ഷൻ ഓഫിസ് പ്രവർത്തനം ആരംഭിച്ചിരുന്നു. നിലവിൽ ഉളിക്കൽ, അയ്യങ്കുന്ന്, പായം പഞ്ചായത്തുകളിൽ ഉൾപ്പെട്ട സ്ഥലങ്ങളാണ് വള്ളിത്തോട് സെക്ഷൻ പരിധിയിൽ വരുന്നത്. 10,100 കണക്ഷനാണ് ഉള്ളത്. 88 കിലോമീറ്റർ എച്ച്.ടി ലൈനും 400 കിലോമീറ്റർ എൽ.ടി ലൈനും 74 ട്രാൻസ്‌ഫോമറുകൾ ഉൾപ്പെടെയുള്ള ശൃംഖലയാണ് സെക്ഷൻ പരിധിയിൽ വരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.