മാലിന്യം തള്ളിയവരെ കണ്ടെത്തി തിരികെയെടുപ്പിച്ചു

ശ്രീകണ്ഠപുരം: റോഡരികിലെ ജലസ്രോതസ്സിലേക്ക് മാലിന്യം തള്ളിയവരെ കണ്ടെത്തി തിരിച്ചെടുപ്പിച്ചു. ശ്രീകണ്ഠപുരം ഓടത്തുപാലത്തിനടിയിലെ തോട്ടിലേക്കാണ് ദിവസങ്ങളായി രാത്രികാലങ്ങളിൽ മാലിന്യം തള്ളിയത്. നിരവധി വലിയ പാക്കറ്റുകളിലായാണ് മാലിന്യം വലിച്ചെറിഞ്ഞത്. പ്രദേശവാസികളുടെ നേതൃത്വത്തിൽ ദിവസങ്ങളായി നടത്തിയ അന്വേഷണത്തിൽ നഗരത്തിൽ ടാക്സി സ്റ്റാൻഡിലുള്ള പൂക്കളും പഴങ്ങളും വിൽക്കുന്ന കടയിലെ മാലിന്യമാണ് ഇവിടെ തള്ളിയതെന്ന് കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നഗരസഭ ചെയർപേഴ്സൻ ഡോ. കെ.വി. ഫിലോമിനയുടെയും ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ വി.പി. നസീമയുടേയും നേതൃത്വത്തിൽ മാലിന്യം തള്ളിയ സ്ഥാപന ഉടമയെ വിളിച്ചുവരുത്തി തെളിവുകൾ കാണിച്ച് തിരികെയെടുപ്പിക്കുകയായിരുന്നു. കടയുടമയിൽനിന്ന് പിഴയീടാക്കാനും തീരുമാനിച്ചു. മാലിന്യം തള്ളിയ മറ്റൊരു കടക്കാരനെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്കെതിരെയും നടപടി സ്വീകരിക്കും. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷലിജ്, സത്താർ എന്നിവരും സ്ഥലത്തെത്തിയിരുന്നു. വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കാൻ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ശുചിത്വസുന്ദര നഗരസഭ എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരാൻ ജനകീയ ഇടപെടലുകൾ സഹായകരമാണെന്നും അവർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.