പരിയാരം പൊലീസ് സ്റ്റേഷൻ ഉദ്ഘാടനം ആറിന്

പയ്യന്നൂർ: കാത്തിരിപ്പിന് വിരാമമിട്ട് പരിയാരം മെഡിക്കല്‍ കോളജ് പൊലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. എം. വിജിന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ തന്നെ പണി പൂര്‍ത്തിയായെങ്കിലും മുഖ്യമന്ത്രിയുടെ അസൗകര്യം കാരണം ഉദ്ഘാടനം നീട്ടിവെക്കുകയായിരുന്നു. ഉച്ച 12.30ന് പൊലീസ് സ്‌റ്റേഷന്‍ പരിസരത്താണ് ഉദ്ഘാടന ചടങ്ങുകള്‍ നടത്തുക. നിരവധി പ്രത്യേകതകളുമായാണ് പരിയാരം മെഡിക്കല്‍ കോളജ് പൊലീസ് സ്‌റ്റേഷന്‍ കെട്ടിടം യാഥാർഥ്യമാവുന്നത്. കേരളത്തിലെ ഏറ്റവും വലിയ സ്‌റ്റേഷനായ ഇവിടെ എല്ലാവിധ ആധുനിക സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 8500 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള സ്‌റ്റേഷന്‍ ദേശീയപാതയില്‍ എടക്കാടിനും നീലേശ്വരത്തിനുമിടയിലുള്ള ഏക പൊലീസ് സ്‌റ്റേഷനാണ്. പൊലീസ് സേനയുടെ പൗരാണികവും ആധുനികവുമായ ദൃശ്യങ്ങള്‍ സമന്വയിപ്പിച്ച ചുമർചിത്രങ്ങളാണ് സ്‌റ്റേഷനില്‍ എത്തുന്നവരെ സ്വാഗതം ചെയ്യുന്നത്. കുട്ടികളുടെ ഇഷ്ട കഥാപാത്രങ്ങള്‍ കാര്‍ട്ടൂണ്‍ ചിത്രങ്ങളായി ചുമരുകളില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി രണ്ട് ലോക്കപ് മുറികളുമുണ്ട്. പരിസ്ഥിതി സൗഹൃദമാക്കാൻ സ്‌റ്റേഷന് അകത്തും പുറത്തുമായി ചെടികള്‍ വെച്ചുപിടിപ്പിക്കുന്നുണ്ട്. ലൈബ്രറി സൗകര്യം ഏർപ്പെടുത്തും. പൊലീസ് സ്‌റ്റേഷന്‍ കൂടുതല്‍ ജനസൗഹൃദമായി മാറ്റാനാവശ്യമായ നടപടികളും സ്വീകരിക്കും. പൊലീസിന്റെ ആംബുലന്‍സും സ്‌റ്റേഷനിൽ സജ്ജമാക്കുന്നുണ്ട്. 2009ലാണ് പരിയാരം മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ച് പുതിയ പൊലീസ് സ്‌റ്റേഷന്‍ ആരംഭിച്ചത്. പരിയാരം ടി.ബി സാനിറ്റോറിയത്തിന്റെ സൂപ്രണ്ട് ക്വാർട്ടേഴ്സിലാണ് 11 വര്‍ഷമായി പരാധീനതകള്‍ക്കിടയില്‍ സ്‌റ്റേഷന്‍ പ്രവര്‍ത്തിച്ചുവരുന്നത്. സര്‍ക്കാറില്‍നിന്ന് വിട്ടുകിട്ടിയ അരയേക്കര്‍ സ്ഥലത്താണ് സ്‌റ്റേഷന്‍ സ്ഥാപിച്ചത്. പൊലീസ് ക്വാര്‍ട്ടേഴ്‌സ് നിർമിക്കാന്‍ കൂടുതൽ സ്ഥലം ലഭ്യമാക്കണമെന്ന ആവശ്യം കൂടി ഉയർന്നിട്ടുണ്ട്. ------------------------------ പി. വൈ. ആർ പൊലീസ് ഉദ്ഘാടനസജ്ജമായ പരിയാരം പൊലീസ് സ്റ്റേഷൻ കെട്ടിടം ഡി.ജി.ഐ രാഹുൽ ആർ. നായർ സന്ദർശിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.