ഖാദിയുടെ ലേബലിൽ വ്യാജൻ എത്തുന്നതായി പി. ജയരാജൻ

കണ്ണൂർ: ഖാദിയുടെ ലേബലിൽ വൻതോതിൽ വ്യാജനെത്തുന്നതായി ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ. ഈ വിഷയം സംസ്ഥാന സർക്കാറിന്റെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. വിലക്കുറവിലാണ് വ്യാജ ഖാദി വിൽക്കുന്നത്. പവർലൂമിലും മറ്റും ഉൽപാദിപ്പിച്ച് വരുന്നവയാണിത്. ഖാദിയുടെ യഥാർഥമൂല്യം സംരക്ഷിക്കാതെയാണ് ഇവ നിർമിക്കുന്നത്. കഴിഞ്ഞ വർഷം 160 കോടി രൂപയുടെ ഖാദി വിൽപനയാണ് കേരളത്തിൽ നടന്നത്. ഇതിൽ അംഗീകൃത ഖാദിസ്ഥാപനങ്ങൾ ഉൽപാദിപ്പിച്ച് വിപണിയിലെത്തിച്ചത് 68 കോടി രൂപയുടേത് മാത്രമാണെന്ന് പി. ജയരാജൻ പറഞ്ഞു. ഏഴു പതിറ്റാണ്ടായി മുംബൈയിൽ ഖാദി തുണിത്തരങ്ങൾ വിൽക്കുന്നതിൽ പേരുകേട്ട ഖാദി എംപോറിയത്തിന് വ്യാജ ഖാദി ഉൽപന്നങ്ങൾ വിറ്റതിന് ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമീഷൻ അടുത്തിടെ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ദേശീയ നേതാക്കൾ വരെ ഖാദി തുണിത്തരങ്ങൾ വാങ്ങിയിരുന്നത് ഇവിടെ നിന്നായിരുന്നു. ഇതേ സ്ഥിതി കേരളത്തിലുമുണ്ട്. ഉപഭോക്താക്കൾ അംഗീകൃത ഖാദി സ്ഥാപനങ്ങളിൽനിന്ന് വസ്ത്രങ്ങൾ വാങ്ങുകയെന്നതാണ് വ്യാജ ഖാദി തടയാനുള്ള ഒരു മാർഗം. കേരളത്തിന്റെ പരമ്പരാഗത വ്യവസായ മേഖലയായ ഖാദി വലിയ പ്രതിസന്ധി നേരിടുന്നുണ്ട്. തൊഴിലാളികൾക്കുള്ള ഇൻകം സപ്പോർട്ട് സ്‌കീമിലെ കുടിശ്ശിക നൽകാനായി 10 കോടി രൂപ സർക്കാർ അനുവദിച്ചു. ഇത് തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് നൽകും. തൊഴിലാളികൾക്കുള്ള ഉൽപാദന ഇൻസൻെറീവ് അടുത്ത ആഴ്ച നൽകുമെന്നും ജയരാജൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.