ആറ്റടപ്പ ഡയാലിസിസ് കേന്ദ്രം നടത്തിപ്പ് റോട്ടറിക്ക്; പ്രതിഷേധവുമായി എൽ.ഡി.എഫ്

കോർപറേഷൻ നേരിട്ട് ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് കണ്ണൂർ: ആറ്റടപ്പ ഡയാലിസിസ് കേന്ദ്രം നടത്തിപ്പ് റോട്ടറി ക്ലബിന് നൽകുന്നതിനെതിരെ കോർപറേഷനിലെ പ്രതിപക്ഷ കൗൺസിലർമാർ രംഗത്ത്. തീരുമാനം കൗൺസിലിനെ തെറ്റിദ്ധരിപ്പിച്ചാണെന്ന് പ്രതിപക്ഷ കൗൺസിലർമാർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഒരു സ്വകാര്യ ഏജൻസിക്കും ഡയാലിസിസ് കേന്ദ്രം നടത്തിപ്പിന് നൽകരുതെന്നും കോർപറേഷൻ നേരിട്ടുതന്നെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നുമാണ് എൽ.ഡി.എഫ് നിലപാടെന്നും എൻ. സുകന്യ പറഞ്ഞു. ആദ്യം അനുകൂലമായി പ്രതികരിച്ച മേയർ പിന്നീട് കൗൺസിൽ തീരുമാനമായി അറിയിച്ചത് കേന്ദ്രത്തിന്റെ നടത്തിപ്പ് റോട്ടറി ക്ലബിന് നൽകിയെന്നാണ്. ഇത് കൗൺസിലിനെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കും. ജില്ല കലക്ടർ, ഡി.എം.ഒ എന്നിവർക്കടക്കം പരാതി നൽകും. കേന്ദ്രം സ്വകാര്യ ഏജൻസിക്ക് നൽകുന്നതു സംബന്ധിച്ച് ആരോഗ്യ സ്ഥിരം സമിതി മുമ്പാകെ ചർച്ചയുണ്ടായിട്ടില്ല. കോവിഡ് സാഹചര്യത്തിൽ കലക്ടർ ഏറ്റെടുത്തതാണ് കേന്ദ്രം. കോർപറേഷൻ ആരോഗ്യ സ്ഥിരംസമിതിയുടെ കീഴിൽ രൂപവത്കരിക്കുന്ന സബ് കമ്മിറ്റിക്കായിരിക്കും നടത്തിപ്പ് ചുമതലയെന്നും റോട്ടറി ഉൾപ്പെടെ എല്ലാവരുടെയും സഹായ സഹകരണങ്ങൾ സ്വീകരിക്കുമെന്നുമാണ് മേയർ യോഗത്തിൽ വ്യക്തമാക്കിയത്. എന്നാൽ, കൗൺസിലിനെ തെറ്റിദ്ധരിപ്പിക്കുകയാണ് മേയർ ചെയ്തത്. വാർത്തസമ്മേളനത്തിൽ ആരോഗ്യ സ്ഥിരം സമിതി അംഗങ്ങളായ എൻ. ഉഷ, എസ്. ഷഹീദ, കൗൺസിലർ ടി. രവീന്ദ്രൻ എന്നിവരും സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.