ക്രിസ്ത്യൻ ന്യൂനപക്ഷ കമീഷൻ സിറ്റിങ്​

സമൂഹത്തിൽനിന്നും സഭകളിൽനിന്നും വേണ്ടത്ര പരിഗണനയില്ലെന്ന്​ വിവിധ സംഘടനാപ്രതിനിധികൾ കണ്ണൂർ: മതപരിവർത്തനത്തിന് മുമ്പ് ലഭിച്ചിരുന്ന ആനുകൂല്യം തുടർന്നും ലഭിക്കാൻ സൗകര്യമുണ്ടാക്കണമെന്ന് പരിവർത്തിത ക്രിസ്ത്യൻ സംഘടനാപ്രതിനിധികൾ. ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങൾ പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ജെ.ബി. കോശി കമീഷൻ കണ്ണൂർ ഗവ. ഗെസ്റ്റ് ഹൗസിൽ നടത്തിയ സിറ്റിങ്ങിലാണ് സംഘടനാ പ്രതിനിധികൾ കമീഷനോട് ഈ ആവശ്യമുന്നയിച്ചത്. സമൂഹത്തിൽനിന്നും സഭകളിൽനിന്നും വേണ്ടത്ര പരിഗണനയില്ലാത്തതിനാൽ ഏറ്റവും വിഷമിക്കുന്ന വിഭാഗമായി പരിവർത്തിത ക്രിസ്ത്യൻ സമൂഹം മാറിയിരിക്കുകയാണെന്നും സംഘടനാപ്രതിനിധികൾ പറഞ്ഞു. കമീഷൻ രൂപവത്​കരിച്ചശേഷം സംസ്ഥാനത്ത് നിന്നാകെ ഇതുവരെ 6,66,500 പരാതികൾ ലഭിച്ചതായി ചെയർമാൻ ജസ്റ്റിസ് ജെ.ബി. കോശി പറഞ്ഞു. ഇതിൽ ഒരു ലക്ഷത്തിലേറെ പരാതികൾ ഇനിയും തരം തിരിക്കാനുണ്ടെന്നും സിറ്റിങ്ങിന് ശേഷം മാധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞു. ജില്ലയിൽ 19 ക്രൈസ്തവ സംഘടനകളെ പ്രതിനിധാനംചെയ്ത്​ 36 പേർ സിറ്റിങ്ങിൽ പങ്കെടുത്തു. ലത്തീൻ കത്തോലിക്ക വിഭാഗക്കാരുടെ സംവരണത്തോത് കൂട്ടണമെന്ന് ലത്തീൻ സംഘടനകൾ കമീഷനെ അറിയിച്ചു. 20 ശതമാനം പേർക്കും ഭൂമിയില്ല. 10 ശതമാനം പേർക്ക് മൂന്ന് സെന്‍റിൽ താഴെ മാത്രമാണ് ഭൂമി. പട്ടയപ്രശ്‌നമുള്ളതിനാൽ വായ്പ ലഭിക്കാനും പ്രശ്‌നമുണ്ട്. ഈ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്ന് സംഘടനാപ്രതിനിധികൾ കമീഷനെ ധരിപ്പിച്ചു. കാർഷികോൽപന്നങ്ങളുടെ വിലത്തകർച്ചയും വിപണി സാധ്യതകൾ കുറഞ്ഞതും മലയോര കർഷകരുടെ ജീവിതം ദുരിതത്തിലാക്കിയതായി സീറോ മലബാർ സഭക്ക് കീഴിലെ വിവിധ സംഘടനാനേതാക്കളും വൈദികരും കമീഷനെ അറിയിച്ചു. കൃഷിസ്ഥലങ്ങളിൽനിന്നും നിയമാനുസൃതം വെടിവെക്കുന്ന പന്നികളെ ഭക്ഷിക്കാൻ അനുവദിക്കണം. കാർഷിക വായ്പാനയം ഉദാരമാക്കണം. മലയോര മേഖലയിൽ സർക്കാർ തൊഴിൽപരിശീലന കേന്ദ്രങ്ങൾ സ്ഥാപിക്കണം. സംഘടനകളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും ക്രോഡീകരിച്ച് കമീഷൻ സർക്കാറിന് റിപ്പോർട്ട് നൽകും. ഇനി വയനാട്, ഇടുക്കി, പാലക്കാട്, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ സിറ്റിങ്ങാണ് നടത്താനുള്ളത്. ചെയർമാന് പുറമെ കമീഷൻ അംഗങ്ങളായ ഡോ. ക്രിസ്റ്റി ഫെർണാണ്ടസ്, ജേക്കബ് പുന്നൂസ് എന്നിവരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.