ചെറുപുഴ കോണ്‍ഗ്രസ് നേതൃത്വത്തില്‍ രാജി

ചെറുപുഴ: പഞ്ചായത്ത് ഭരണം നഷ്ടമായതിനു പിന്നാലെ കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നു. മുന്നണി സ്ഥാനാര്‍ഥികള്‍ കൂട്ടത്തോടെ പരാജയപ്പെട്ടതി‍ൻെറ ഉത്തരവാദിത്തമേറ്റെടുത്ത് പുളിങ്ങോം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡൻറ് ഷാജന്‍ ജോസ് രാജിവെച്ചു. രാജിക്കത്ത് ഡി.സി.സി പ്രസിഡൻറിന് കൈമാറി. ആറാം വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ഷാജന്‍ ജോസ് ഇടതുമുന്നണിയിലെ കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥി മാത്യു കാരിത്താങ്കലിനോടു പരാജയപ്പെട്ടിരുന്നു. 10 വര്‍ഷം തുടര്‍ച്ചയായി ഭരിച്ച പഞ്ചായത്തിലെ 19 വാര്‍ഡുകളില്‍ ആറ് എണ്ണത്തില്‍ മാത്രമാണ് യു.ഡി.എഫിന് ഇത്തവണ ജയിക്കാനായത്. പ്രസിഡൻറ് പദവി ലക്ഷ്യമിട്ട് മണ്ഡലം പ്രസിഡൻറുമാരായ ഷാജന്‍ ജോസ്, തങ്കച്ചന്‍ കാവാലം, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ പ്രസിഡൻറ് കെ.കെ. സുരേഷ്‌കുമാര്‍ എന്നിവരെല്ലാം മത്സരത്തിനിറങ്ങിയിരുന്നു. നേതാക്കള്‍ കൂട്ടത്തോടെ സ്ഥാനാര്‍ഥികളായപ്പോള്‍, പഞ്ചായത്തുതലത്തില്‍ പ്രചാരണം ഏകോപിപ്പിക്കാന്‍ ആളില്ലായിരുന്നു എന്നാണ് പ്രവര്‍ത്തകര്‍ ഇപ്പോള്‍ ആരോപിക്കുന്നത്. അതേസമയം, കൂടുതല്‍ പുതുമുഖങ്ങളെ സ്വതന്ത്രരായി ഇറക്കി എൽ.ഡി.എഫ് പഞ്ചായത്തു ഭരണം പിടിച്ചതോടെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ സമൂഹ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. കോണ്‍ഗ്രസിൻെറ വിമത സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ടായിരുന്നതും യു.ഡി.എഫിൻെറ പരാജയത്തിനു കാരണമായി. ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ സിറ്റിങ് സീറ്റുകള്‍ ഉൾപ്പെടെ നഷ്ടപ്പെട്ടതോടെയാണ് നേതാക്കള്‍ സ്ഥാനമൊഴിയാന്‍ തയാറായിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.