കോൺഗ്രസ് സ്ഥാനാർഥികളെ പിന്തുണക്കില്ലെന്ന് ഐ ഗ്രൂപ്

ശ്രീകണ്ഠപുരം: ഏകപക്ഷീയമായി സ്ഥാനാർഥിനിർണയം നടത്തിയതിൽ പ്രതിഷേധിച്ച് ശ്രീകണ്ഠപുരം നഗരസഭയിലെ ഒന്ന്, മൂന്ന്, നാല്, അഞ്ച് വാർഡുകളിൽ കോൺഗ്രസ് സ്ഥാനാർഥികളെ പിന്തുണക്കില്ലെന്ന് സുധാകരൻ വിഭാഗം ഐ ഗ്രൂപ് നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഈ വാർഡുകളിൽ സ്വതന്ത്ര സ്ഥാനാർഥികളെ പിന്തുണച്ച് അവർക്കുവേണ്ടി പ്രവർത്തിക്കാനാണ് തീരുമാനം. മൂന്നാം ഗ്രൂപ്പിൻെറ താൽപര്യം സംരക്ഷിക്കാൻ ഐ ഗ്രൂപ് പ്രവർത്തകരെയടക്കം തഴഞ്ഞു. മുതിർന്ന ഐ ഗ്രൂപ് നേതാവായ പി.ജി. ബേബിയെ അമ്പഴത്തുംചാൽ വാർഡിൽ സ്ഥാനാർഥിയാക്കാൻ ഡി.സി.സി നിർദേശിച്ചിരുന്നു. അവസാന നിമിഷം മണ്ഡലം കമ്മിറ്റിയുമായി സഹകരിക്കാത്ത മൂന്നാം ഗ്രൂപ്പുകാരനെ സ്ഥാനാർഥിയാക്കി. നന്നായി പ്രവർത്തിക്കുന്നവരെ ഒഴിവാക്കുകയും കാര്യമായി പ്രവർത്തിക്കാത്തവരെയും കഴിഞ്ഞ തവണ പരാജയപ്പെട്ടവരെയും സ്ഥാനാർഥിയാക്കുകയും ചെയ്തു. ഇത് അണികളിലാകെ അമർഷമുണ്ടാക്കിയിട്ടുണ്ടെന്നും നേതാക്കൾ പറഞ്ഞു. കോൺഗ്രസിൻെറ ഉറച്ച വാർഡുകളായിട്ടും പ്രവർത്തകരുടെ ആവശ്യം മാനിക്കാതെ സ്ഥാനാർഥി നിർണയം നടത്തിയതിനാൽ പ്രത്യാഘാതം ഉണ്ടാവും. ഒന്നാം വാർഡിൽ ഷാജി കുര്യൻ, നാലിൽ സി.സി. ബാബു, അഞ്ചിൽ കെ.എ. അഗസ്റ്റിൻ എന്നിവരെയാണ് ഐ ഗ്രൂപ് പിന്തുണക്കുന്നത്. മൂന്നാം വാർഡിലും സ്വതന്ത്രനെയാണ് പിന്തുണക്കുക. എൽ.ഡി.എഫുമായോ ബി.ജെ.പിയുമായോ സഖ്യമുണ്ടാക്കില്ലെന്നും കോൺഗ്രസ് നേതൃത്വത്തിൻെറ തെറ്റായ നടപടിയിൽ പ്രതിഷേധിച്ചാണ് ഔദ്യോഗിക സ്ഥാനാർഥികൾക്കെതിരെ പ്രവർത്തിക്കുന്നതെന്നും നേതാക്കൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ പി.ജി. ബേബി, കെ.എ. അഗസ്റ്റിൻ, റോയി ഈറ്റക്കൽ, സാനി ഓരത്തേൽ, ഷാജി കുര്യൻ ഒരക്കനാംകുഴി, സി.സി. ബാബു, ബിനു കുറ്റിയത്ത്, ദേവസ്യ തുണ്ടിയിൽ, ഐസക്ക് കാഞ്ഞിരത്തിങ്കൽ എന്നിവർ കാര്യങ്ങൾ വിശദീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.