വിനോദ സഞ്ചാരത്തിന് അനുമതിയായിട്ടും ആളനക്കമില്ലാതെ കവ്വായിക്കായൽ

പയ്യന്നൂർ (കണ്ണൂർ): കയാക്കിങ് ഉൾപ്പെടെയുള്ള വിനോദങ്ങൾക്ക് നൂറുകണക്കിന് സഞ്ചാരികളെത്തിയ കവ്വായിക്കായൽ ജനമൊഴിഞ്ഞ് ഓളമിട്ടൊഴുകുന്നു. എന്നാൽ, കോവിഡ് മൂലം ആളും അനിയന്ത്രിത ൈകയേറ്റവും കുറഞ്ഞതോടെ ഉത്തര മലബാറിൻെറ ഏറ്റവും വലിയ ജലസമൃദ്ധിയായ കവ്വായിക്കായൽ കൂടുതൽ സുന്ദരിയായി പഴയ പ്രതാപം വീണ്ടെടുത്തിരിക്കുകയാണ്. വിനോദ സഞ്ചാരികളില്ലാത്തതും മലയോര മേഖലയിൽ ചെങ്കൽപണകൾ കുറഞ്ഞതുമാണ്, സംസ്ഥാനത്ത് വലുപ്പം കൊണ്ട് മൂന്നാം സ്ഥാനത്ത് നിൽക്കുന്ന കായൽ, പ്രതാപം തിരിച്ചുപിടിച്ചതെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
ഒപ്പം, അനിയന്ത്രിതമായി ചെങ്കൽക്കുന്നുകൾ ഇടിച്ചു നിരത്തുന്നത് കുറഞ്ഞതും തുണയായി. മഴക്കാലത്ത് കലക്കുവെള്ളം സാധാരണയാണെങ്കിലും ഇക്കുറി തെളിഞ്ഞ വെള്ളമായിരുന്നുവെന്ന് കായലോരത്തെ താമസക്കാർ പറയുന്നു.ചരിത്രമുറങ്ങുന്ന ഏഴിമലയുടെ താഴ്‌വരയിൽ സഞ്ചാരികളുടെ പറുദീസയായി മാറിയ കായലിൽ നാലു മാസത്തോളമായി ആളനക്കമില്ലാതായിട്ട്. ഇതോടെ പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെ വലിച്ചെറിയുന്നത് ഇല്ലാതായി. കോവിഡും ലോക്ഡൗണും കാരണം കൈവഴികളുടെ വൃഷ്ടിപ്രദേശങ്ങളിൽ ചെങ്കൽ ക്വാറികൾ പ്രവർത്തനരഹിതമായതും മണ്ണെടുപ്പ് കുറഞ്ഞതും കായൽജല ശുദ്ധീകരണത്തിന് സഹായകമായി.
അറബിക്കടലിന് സമാന്തരമായി കണ്ണൂർ, കാസർകോട് ജില്ലകളിലായി നീണ്ടു കിടക്കുന്നതാണ് പ്രകൃതിയുടെ ഈ ജലവിസ്മയം. കൈവഴികൾ ഉൾപ്പെടെ വടക്ക് നീലേശ്വരം മുതൽ തെക്ക് ചെമ്പല്ലിക്കുണ്ട് വരെ 40 കിലോമീറ്റർ നീളമുള്ള കായൽ ഇരു ജില്ലകളിലെയും ഭക്ഷ്യ, ജലസമൃദ്ധിയിൽ നിർണായക പങ്കുവഹിക്കുന്നു. 37 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള കായലിൽ ചെറുതും വലുതുമായ നിരവധി ദ്വീപുകളും തുരുത്തുകളുമുണ്ട്. ഇതാണ് ഏഴോളം പുഴകളുടെ സംഗമകേന്ദ്രമായ കവ്വായിക്കായലിൻെറ പ്രധാന ആകർഷണം. കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽക്കാടുകളുള്ള കുഞ്ഞിമംഗലം പഞ്ചായത്തിലെ ചതുപ്പുകൾ കായലിൻെറ പ്രധാന കൈവഴികളിലാണ്. ചെമ്പല്ലിക്കുണ്ട്, കുണിയൻ പക്ഷിസങ്കേതങ്ങളും കായലിൻെറ പ്രാധാന്യം അടയാളപ്പെടുത്തുന്നു.
വിനോദ സഞ്ചാരികളെ ഏറെ ആകർഷിക്കുന്നതാണ് കായൽ കാഴ്ച. തെളിനീരാണ് കായലിൻെറ മറ്റൊരു പ്രത്യേകത. എന്നാൽ, പലവിധ മാലിന്യം കായൽ ജലത്തെ നശിപ്പിക്കുന്നതായി പഠനങ്ങൾ വ്യക്തമാക്കിയിരുന്നു. പഴയ ശുദ്ധജല നന്മയാണ് നാലു മാസംകൊണ്ട് പ്രകൃതി തന്നെ തിരിച്ചുപിടിച്ചത്. ഇത് നിലനിർത്താൻ സാധിച്ചാൽ, കേരളത്തിൽ അന്യംനിന്നുകൊണ്ടിരിക്കുന്ന മറ്റൊരു ശുദ്ധജല തടാകമായിരിക്കും പുനർജനിക്കുകയെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു. കായലിന് അന്താരാഷ്ട്ര നിലവാരം അടയാളപ്പെടുത്തുന്ന രാംസർ സൈറ്റ് പദവി നൽകുന്നതിനുള്ള നടപടികൾ തുടങ്ങിയിരുന്നു.
ഇത് യാഥാർഥ്യമാകുന്ന പക്ഷം കായലിൻെറ സംരക്ഷണം ഉറപ്പുവരുത്താൻ സാധിക്കും. കോവിഡ് കാലത്തെ അപൂർവം നന്മകളിലൊന്നായ കായലിൻെറ തിരിച്ചുവരവെങ്കിലും നിലനിർത്തണമെന്ന ആവശ്യമാണ് നാട്ടുകാരും പരിസ്ഥിതി, ചരിത്ര സ്നേഹികളും മുന്നോട്ടുവെക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.