കോവിഡ് വ്യാപനം തളിപ്പറമ്പിൽ വീണ്ടും നിയന്ത്രണം; കടകൾ രാത്രി എട്ടുവരെ മാത്രം

നിയന്ത്രണങ്ങൾ ലംഘിക്കുന്ന കടകൾ ആദ്യതവണ മൂന്നുദിവസവും വീണ്ടും ലംഘനം തുടർന്നാൽ ഏഴുദിവസവും അടച്ചിടേണ്ടിവരും തളിപ്പറമ്പ്: കോവിഡ് വ്യാപനം വർധിക്കുന്ന പശ്ചാത്തലത്തിൽ തളിപ്പറമ്പിൽ നിയന്ത്രണങ്ങൾ നടപ്പാക്കും. ഇതി‍ൻെറ ഭാഗമായി നഗരസഭ പരിധിയിലെ വ്യാപാര സ്ഥാപനങ്ങൾ രാത്രി എട്ടുമണിവരെ മാത്രമേ പ്രവർത്തിക്കാൻ അനുവദിക്കുകയുള്ളൂ. നിയന്ത്രണം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് തളിപ്പറമ്പ് നഗരസഭ ചെയർമാൻ മഹമൂദ് അള്ളാംകുളം പറഞ്ഞു. ഇടവേളക്കുശേഷം തളിപ്പറമ്പിൽ വീണ്ടും കോവിഡ് വ്യാപനം കൂടുകയാണ്. നിലവിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ ജയിംസ് മാത്യു എം.എൽ.എയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം യോഗം ചേർന്നിരുന്നു. ഇതി‍ൻെറ തുടർച്ചയായാണ് വ്യാഴാഴ്ച തളിപ്പറമ്പ് നഗരസഭ ചെയർമാൻ മഹമൂദ് അള്ളാംകുളം വ്യാപാരികൾ ഉൾപ്പെടെയുള്ളവരുടെ യോഗം വിളിച്ചത്. ഈ യോഗത്തിലാണ് നിയന്ത്രണം സംബന്ധിച്ച് തീരുമാനമെടുത്തത്. തട്ടുകടകൾ, ഹോട്ടലുകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവക്കും നിയന്ത്രണം ബാധകമാണ്. ഇവ പരിശോധിക്കാൻ പൊലീസ്, റവന്യൂ, നഗരസഭ എന്നീ വിഭാഗങ്ങളുടെ പ്രത്യേകം സ്ക്വാഡുകൾ രൂപവത്കരിച്ചു. നിയന്ത്രണങ്ങൾ ലംഘിക്കുന്ന കടകൾ ആദ്യത്തെ തവണ മൂന്നു ദിവസവും വീണ്ടും ലംഘനം തുടർന്നാൽ ഏഴു ദിവസവും അടച്ചിടുമെന്നും ചെയർമാൻ മഹമൂദ് അള്ളാംകുളം പറഞ്ഞു. യോഗത്തിൽ ഏകകണ്ഠമായാണ് തീരുമാനം കൈക്കൊണ്ടത്. നേരത്തെ ജില്ലയിലെ തന്നെ ഏറ്റവും വലിയ കോവിഡ് വ്യാപന കേന്ദ്രമായിരുന്നു തളിപ്പറമ്പ്. സമ്പൂർണ അടച്ചിടൽ നടപ്പാക്കിയതിന് ശേഷമാണ് തളിപ്പറമ്പിൽ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞത്. ഇപ്പോൾ വീണ്ടും രോഗ വ്യാപനം കൂടുന്ന പശ്ചാത്തലത്തിലാണ് പുതിയ നടപടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.