തൂക്കുവേലി വിജയം; കാട്ടാനശല്യം കുറഞ്ഞു

കണിച്ചാർ മുതൽ കീഴ്പ്പള്ളി മേഖലയിലാണ് ആന ശല്യം കുറഞ്ഞത് കേളകം: ഒരുവർഷമായി കണിച്ചാർ-മുതൽ കീഴ്പ്പള്ളിവരെ പ്രദേശങ്ങളിൽ കാട്ടാനശല്യമില്ല. കാട്ടാനയെ തടയാൻ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ തൂക്കുവേലി (ഹാങ്ങിങ് ഫെൻസിങ്) നിർമിച്ചതോടെയാണ് കാട്ടാനശല്യം കുറഞ്ഞത്. ഒരുവർഷത്തിനുള്ളിൽ മൂന്നുതവണ മാത്രമാണ് വേലി മറികടന്ന് കാട്ടാന ജനവാസ മേഖലയിലെത്തിയത്. കണിച്ചാർ മുതൽ കീഴ്പ്പള്ളി വരെ 19 കിലോമീറ്ററോളം ദൂരത്തിലാണ് തൂക്കുവേലി നിർമിച്ചിരിക്കുന്നത്. ജനങ്ങൾ ഒത്തുചേർന്ന് കമ്മിറ്റികൾ രൂപവത്കരിച്ച് പണം കണ്ടെത്തിയാണ് തൂക്കുവേലി നിർമിച്ചത്. കണിച്ചാർ, പേരാവൂർ, മുഴക്കുന്ന് പഞ്ചായത്തുകളിലെ ആറളം ഫാമും ബാവലിപ്പുഴയും അതിർത്തിയായുള്ള പ്രദേശങ്ങളിലെ 230ഓളം പേരുള്ള ജനകീയ വാട്സ്ആപ് കൂട്ടായ്മയിൽ നിന്നാണ് വൈദ്യുതി തൂക്കുവേലി പദ്ധതിയുടെ തുടക്കം. മണത്തണ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ സി.കെ. മഹേഷ് തൂക്കുവേലി ആശയം ജനങ്ങൾക്ക് പരിചയപ്പെടുത്തി. ജനകീയ സമാഹരണത്തിലൂടെ പണം കണ്ടെത്തി മാസത്തിനുള്ളിൽ കണിച്ചാർ കാളികയംമുതൽ പാലപ്പുഴ പാലം വരെ തൂക്കുവേലി ഉയർന്നു. വനംവകുപ്പ് വാച്ചർമാരടക്കമുള്ളവർ സാങ്കേതിക, നിർമാണ സഹായങ്ങളും നൽകി. തൂക്കുവേലി സ്ഥാപിച്ചശേഷം കാട്ടാനയെത്തുന്നത് ഫലപ്രദമായി തടയാനായെന്ന് ജനകീയ കമ്മിറ്റി അംഗവും വനംവകുപ്പ് വാച്ചറുമായ സജു പാറശ്ശേരി പറഞ്ഞു. തൂക്കുവേലി വേലി കൃത്യമായി പരിപാലിക്കുന്നതിനും ജനകീയ കമ്മിറ്റിയുണ്ട്. ആഴ്ചയിലൊരിക്കൽ വേലി നിരീക്ഷിച്ച് അറ്റകുറ്റപ്പണികൾ യഥാസമയം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ തൂക്കുവേലി ഫലപ്രദമായതോടെ പാലപ്പുഴ മുതൽ കീഴ്പ്പള്ളി വട്ടപ്പറമ്പ് വരെ 10 കിലോമീറ്ററോളം ദൂരത്തിലും ജനകീയ കൂട്ടായ്മകൾ തൂക്കുവേലി നിർമിച്ചു. ആകെ 19 കി.മീ. ദൂരത്തിൽ 15 ലക്ഷത്തോളം രൂപയാണ് ചെലവായത്. ജനകീയ മാതൃകകൾ വിജയമായതോടെ സർക്കാർ ഫണ്ടിൽ പയ്യാവൂര്‍ പഞ്ചായത്തിന്റെ കര്‍ണാടക അതിര്‍ത്തിയില്‍ 55 ലക്ഷം രൂപ ചെലവിൽ 16 കി.മീ. സൗരോർജ തൂക്കുവേലി നിർമിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.